ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു

ടെല്‍അവീവ്: ഗാസയില്‍ 18 ദിവസമായി തുടരുന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും1044 സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലും വെടിനിര്‍ത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, ഹമാസ് ഇന്നലെ മോചിപ്പിച്ച രണ്ട് വനിതകള്‍ ഇസ്രയേലില്‍ തിരിച്ചെത്തി.

രണ്ടര ആഴ്ച പിന്നിടുന്ന വ്യോമാക്രമണങ്ങളില്‍ ഗാസ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഇന്ധനം കടത്തിവിടില്ലെന്ന് പിടി വാശി തുടരുന്ന ഇസ്രയേല്‍ ഗാസയെ കൂട്ടമരണത്തിലേക്ക് തള്ളിവിടുകയാണെന്ന് സന്നദ്ധസംഘടനകള്‍ പറയുന്നു. അതിനിടെ, ഇസ്രയേലിനോട് വെടിനിര്‍ത്താന്‍ ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എല്ലാ ബന്ദികളെയും മോചിപ്പിക്കുംവരെ വെടിനിര്‍ത്തലിനെപ്പറ്റി ചര്‍ച്ചപോലും ഇല്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇന്നലെ വ്യോമാക്രമണത്തില്‍ മൂന്നു ഹമാസ് കമ്മാണ്ടര്‍മാരെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

Top