നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു;സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: തിരുവല്ലയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതുവാണ് പോലീസ് പിടിയിലായത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടര്‍ച്ചയായി വെള്ളം ഒഴിച്ചയാണ് യുവതി കൃത്യം നടത്തിയതെന്നാണ് പ്രാഥമികവിവരം.

ഇരുപതുവയസ്സുകാരിയായ നീതു ഗര്‍ഭിണിയാണെന്ന വിവരം ഇവരുടെ ഹോസ്റ്റലിലെ അന്തേവാസികളോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. ഗര്‍ഭിണിയാണെന്നവിവരം യുവതി ഇവരില്‍നിന്നെല്ലാം മറച്ചുവെയ്ക്കുകയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ കാമുകനില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകന് പങ്കുണ്ടോ എന്നതടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് തിരുവല്ലയിലെ താമസസ്ഥലത്തുവെച്ച് നീതു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിനെ മടിയില്‍ കിടത്തി മുഖത്തേക്ക് തുടര്‍ച്ചയായി വെള്ളം ഒഴിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ വെള്ളം എത്തിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

 

Top