ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ മാനദണ്ഡമനുസരിച്ച് ഹോട്ടലുകളിലെയും റെസ്റ്ററൻ്റുകളിലെയും തട്ടുകടകളിലെയും മറ്റ് ഭക്ഷ്യോത്പാദന കേന്ദ്രങ്ങളിലെയും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിൽ വ്യാപക പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ തീരുമാനം.

ഹെൽത്ത് കാർഡ് എടുക്കാത്തവർക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് സർക്കാരിൽ നിന്നുള്ള നിർദ്ദേശം. അതിനാൽ സ്ഥാപനത്തിൻറെ ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നിയമനടപടികളിലേക്ക് കടക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിക്കുന്നത്.

രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാരുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം.ഡോക്ടറുടെ നിർദേശപ്രകാരം ശാരീരിക പരിശോധന,കാഴ്ചശക്തി പരിശോധന,ത്വക്ക് രോഗങ്ങൾ,വൃണം,മുറിവ് എന്നിവയുണ്ടോയന്ന പരിശോധന,പകർച്ചവ്യാധികളുണ്ടോ എന്നറിയാനുള്ള രക്ത പരിശോധന,വാക്സിനെടുത്തിട്ടുണ്ടോ എന്ന പരിശോധനയൊക്കെ നടത്തണം.സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം.ഒരു വർഷമാണ് ഹെൽത്ത് കാർഡിൻ്റെ കാലാവധി.

പരിശോധന കൂടാതെ ഹെൽത്ത് കാർഡ് അനുവദിച്ചതിന് രണ്ട് ഡോക്ടർമാരെ ആരോഗ്യ മന്ത്രി സസ്പെൻഡ് ചെ യ്തിരുന്നു. ഈ സാഹചര്യത്തിൽ അനുവദിച്ച കാർഡുകളുടെ ആധികാരികതയും വരും ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും പരിശോധിക്കും.

ഹെൽത്ത് കാർഡ് എടുക്കാനുള്ള തിക്കും തിരക്കും കാരണം സ്ഥാപന ഉടമകളുടെ ആവശ്യപ്രകാരം ആരോഗ്യവകുപ്പ് സമയപരിധി നീട്ടി നൽകിയിരുന്നു.ആ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ മരണവും വ്യാപകമായ ഭക്ഷ്യവിഷബാധയും റിപ്പോർ്ട്ട് ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കാൻ തീരുമാനിച്ചത്.

Top