ഭാര്യയ്‌ക്കൊപ്പം ചാലിയാര്‍ പുഴയില്‍ ചാടിയ ജിതിന്റെ മൃതദേഹം കണ്ടെത്തി

ഫറോക്ക്: ഭാര്യയ്‌ക്കൊപ്പം ഫറോക്ക് പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയില്‍ ചാടി കാണാതായ ജിതിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡില്‍ പുളിയഞ്ചേരി ക്വാര്‍ട്ടേഴ്‌സില്‍ കാരിമണ്ണില്‍ തട്ടാപുറത്തു ജിതിന്റെ (31) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കു 2.45ന് ചെറുവണ്ണൂര്‍ മുല്ലശ്ശേരി മമ്മിളിക്കടവിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മീഞ്ചന്ത അഗ്‌നിരക്ഷാനിലയം മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് നദിയില്‍ മൃതദേഹം കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാവിലെ പത്തരയോടെയാണ് ജിതിനും ഭാര്യ വര്‍ഷയും പുഴയില്‍ ചാടിയത്. ഇരുവരും പാലത്തില്‍നിന്ന് ചാടുന്നത് അതുവഴി വന്ന ലോറി ഡ്രൈവര്‍ കണ്ടിരുന്നു. വാഹനം നിര്‍ത്തി അദ്ദേഹം ഇട്ടുകൊടുത്ത കയറില്‍ പിടിച്ച വര്‍ഷ രക്ഷപ്പെട്ടു. പാലത്തിന്റെ തൂണിനു സമീപം കയറില്‍ പിടിച്ചുകിടന്ന വര്‍ഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണ് രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചത്. വര്‍ഷയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വര്‍ഷ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിനു കയറില്‍ പിടിക്കാനായില്ല.

Top