ജമ്മുകാശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച യുവാക്കളുടെ മൃതദേഹങ്ങള്‍ സ്വദേശമായ പാലക്കാട്ടെത്തിച്ചു

പാലക്കാട്: കാശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീനഗറില്‍ നിന്നും പുറപ്പെട്ട മുംബൈ വഴിയുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചത്.

നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ സ്വദേശമായ പാലക്കാട് ചിറ്റൂരില്‍ എത്തിച്ചു. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനില്‍.ആര്‍, ശ്രീജേഷ്, അരുണ്‍, പി. അജിത്ത്, സുജീവ് എന്നിവരേയും ഇതേ വിമാനത്തില്‍ തന്നെ നാട്ടില്‍ എത്തിച്ചു. കേരള ഹൗസിലെ നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ ഷാജി മോന്‍, അസിസ്റ്റന്റ ലെയ്‌സണ്‍ ഓഫീസര്‍മാരായ ജിതിന്‍ രാജ് റ്റിഒ, അനൂപ് വി. എന്നിവരാണ് ശ്രീനഗറില്‍ നിന്നും യാത്ര സംഘത്തേ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി കേരള ഹൗസിലെ അസിസ്റ്റന്റ ലെയ്‌സണ്‍ ഓഫീസര്‍ ജിതിന്‍ രാജ് റ്റിഒ പാലക്കാട് ചിറ്റൂര്‍ വരെ സംഘത്തെ അനുഗമിച്ചു. സൗറയിലെ എസ്.കെ.ഐ.എം എസ് ആശുപത്രിയില്‍ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലന്‍ മുരുകന്‍, ഷിജു കെ എന്നിവര്‍ അവിടെ തുടരും.

Top