തൃശ്ശൂർ: കുന്നംകുളം കിഴൂരിൽ അമ്മയെ വിഷം നൽകി കൊന്ന മകളെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയാണ് റിമാൻറ് ചെയ്തത്. സ്വത്ത് തട്ടിയെടുക്കാനായി മകൾ അമ്മയെ കൊലപ്പെടുത്തിയെന്നാണ് റിമാൻറ് റിപ്പോർട്ട്. സ്വത്തിൻറെ അവകാശികളിലൊരാളായ അമ്മയെ കൊലപ്പെടുത്തിയാൽ വേഗത്തിൽ സ്വത്ത് കൈക്കലാക്കാമെന്ന് മകൾ കരുതി. പ്രതിക്കായി അടുത്ത ദിവസങ്ങളിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
അമ്മ രുക്മിണിയെ വകവരുത്തിയത് പതിനാല് സെൻറ് സ്ഥലവും വീടും കൈക്കലാക്കാനെന്നാണ് ഇന്ദുലേഖയുടെ കുറ്റസമ്മത മൊഴി. ആഡംബര ജീവിതവും ധൂർത്തും കൊണ്ട് ഇന്ദുലേഖ വരുത്തിവച്ചത് ഏഴ് ലക്ഷം രൂപയുടെ കടമാണ്. ഭർത്താവറിയാതെ സ്വർണം പണയപ്പെടുത്തി മൂന്നു വർഷം കൊണ്ടാണ് ഈ കടമുണ്ടാക്കിയത്. ഗൾഫിൽ നിന്ന് ഭർത്താവ് എത്തും മുമ്പ് ആധാരം ഈട് വച്ച് പണയമെടുക്കാൻ തീരുമാനിച്ചു. അച്ഛൻറെയും അമ്മയുടെയും പേരിലുള്ള സ്ഥലം കൈക്കലാക്കാൻ അതിലൊരാളെ ഒഴിവാക്കാനായിരുന്നു നീക്കം. രണ്ടു മാസം മുന്പ് പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി അച്ഛന് നൽകി. ചായക്ക് രുചി വ്യത്യാസം തോന്നി കുടിക്കാതിരുന്നതിനാൽ അച്ഛൻ ചന്ദ്രൻ രക്ഷപെട്ടു.