ശബരിമലയിലെ ഇപ്പോഴത്തെ തിരക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥ; രാഹുല്‍ മാങ്കൂട്ടത്തില്‍

ബരിമലയിലെ ഇപ്പോഴത്തെ തിരക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രഭാത ഭക്ഷണ യോഗത്തിന് കാണിക്കുന്ന ആത്മാര്‍ത്ഥത എങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും ശബരിമലയോട് കാണിക്കണം. പൊതുശൗചാലയങ്ങള്‍ പോലും ശബരിമലയില്‍ വൃത്തിഹീനമായി കിടക്കുകയാണ്. ജില്ലയില്‍ ഒരു ആരോഗ്യവകുപ്പ് മന്ത്രി ഉണ്ടായിട്ടും അനാസ്ഥ തുടരുന്നു എന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 3 മണി മുതല്‍ തുറന്നാണ് ദര്‍ശനസമയം ദിവസവും ഒരു മണിക്കൂര്‍ വീതം വര്‍ദ്ധിപ്പിച്ചത്. അയ്യപ്പഭക്തരുടെ ക്രമാതീതമായ തിരക്ക് കണക്കിലെടുത്താണ് ദര്‍ശനസമയം വര്‍ദ്ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ശബരിമലയിലെത്തുന്ന മുഴുവന്‍ അയ്യപ്പഭക്തര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കി കൊടുക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും പറയുന്നു.ദര്‍ശന സമയം വര്‍ദ്ധിപ്പിക്കണമെന്ന അയ്യപ്പഭക്തരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് രേഖാമൂലം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരെ അറിയിച്ചു. ദര്‍ശനസമയം വര്‍ദ്ധിപ്പിക്കുന്ന കാര്യം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ദേവസ്വം മന്ത്രിയുടെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദര്‍ശനസമയം വര്‍ദ്ധിപ്പിക്കാന്‍ തന്ത്രി തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് മുതല്‍ വൈകുന്നേരം 3 മണി മുതല്‍ ക്ഷേത്ര നട തുറക്കാമെന്ന് തന്ത്രി അറിയിച്ചത്.

ശബരിമലയില്‍ തിരക്കിന്റെ ഭാഗമായി ദര്‍ശനസമയം നീട്ടിയിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂര്‍ കൂടി നീട്ടിയാണ് ദര്‍ശനസമയം കൂട്ടിയത്. പുലര്‍ച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും. ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്തെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.

 

Top