റഷ്യയും യുക്രൈനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച പുരോഗമിക്കുന്നു

ബലാറസ്: റഷ്യയും യുക്രൈനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച പുരോഗമിക്കുന്നു. ബലാറസില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്. അടിയന്തര വെടിനിര്‍ത്തലാണ് ചര്‍ച്ചയിലെ പ്രധാന അജണ്ടയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സേന പൂര്‍ണമായും പിന്‍വാങ്ങുക, അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലന്‍സ്‌കി മുന്നോട്ടുവച്ചത്. എന്നാല്‍, നാറ്റോയില്‍ യുക്രൈന്‍ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം.

ചര്‍ച്ചകള്‍ക്കായി യുക്രൈന്‍ പ്രതിനിധി സംഘം ബലാറസിലെത്തിയിരുന്നു. സംഘത്തില്‍ സെലന്‍സ്‌കിയുടെ ഉപദേഷ്ടാവുമുണ്ട്. ആറംഗ സംഘത്തെ പ്രതിരോധ മന്ത്രി റെസ്‌നികോവാണ് നയിച്ചത്.

ബെലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് തയാറല്ലെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നത്. വായ്സോ, ഇസ്താംബുള്‍,എന്നിവിടങ്ങളില്‍ എവിടെയും ചര്‍ച്ചയ്ക്ക് തയാറാണ് എന്നാല്‍ ബലാറസില്‍ വച്ചുള്ള ചര്‍ച്ചയ്ക്ക് തയാറല്ലെന്നുമാണ് യുക്രൈന്‍ അറിയിച്ചിരുന്നത്. ആക്രമണം നിര്‍ത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസില്‍ നിന്ന് ആക്രമണം നടത്തുമ്പോള്‍ ചര്‍ച്ച സാധ്യമല്ലെന്നും സെലന്‍സ്‌കി പ്രതികരിച്ചിരുന്നു.

Top