ദിലീപിനെ പൂട്ടണമെന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരേ ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ളവരുടെ പേരുകള്‍ ഉള്ളതാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ്. പ്രമുഖരുടെ പേരില്‍ വ്യാജമായി നിര്‍മിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. 2017-ല്‍ ദിലീപ് ജയിലിലായിരുന്ന സമയത്താണ് ഗ്രൂപ്പ് നിര്‍മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഗ്രൂപ്പില്‍ പേരുള്ള സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ മൊഴി ബുധനാഴ്ച ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഗ്രൂപ്പില്‍ പേരുള്ള ഏതാനും പേരുടെ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ ആലപ്പി അഷറഫിന്റെ മൊഴിയെടുത്തിരുന്നു.

ഗ്രൂപ്പില്‍ പേരുണ്ട് എന്നു കണ്ട് മഞ്ജു വാര്യരെ മൊഴിയെടുപ്പിന് വിളിച്ചിരുന്നു. എന്നാല്‍, അവര്‍ മൊഴി നല്‍കാന്‍ എത്തിയില്ല. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇതും അന്വേഷിക്കുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മിച്ചവരെ കണ്ടെത്താനാണ് ശ്രമം.

വധഗൂഢാലോചന കേസിലെ രണ്ടാം പ്രതിയും നടന്‍ ദിലീപിന്റെ സഹോദരനുമായ അനൂപിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധന നടത്തിയപ്പോഴാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഷോണ്‍ എന്നയാളുടെ ഫോണില്‍നിന്നാണ് അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ട് എത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തല്‍

Top