നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന്റെ ഭാഗമായി നടൻ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ദിലീപിന് എഴുതിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്‍റെ മൊഴിയെടുത്തത്. ദിലീപിന് അബദ്ധം പറ്റിയതാണെന്നും, താൻ ദിലീപിന്റെ കൂടെയാണെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത വരുത്താൻ കൂടിയായിരുന്നു ചോദ്യം ചെയ്യൽ.

ആലുവയിലുള്ള അൻവർ ആശുപത്രിയുടെ ഉടമസ്ഥൻ ഡോ. ഹൈദരാലിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പ്രോസിക്യൂഷൻ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തിൽ കൂറുമാറിയിരുന്നു. ദിലീപിന്‍റെ സഹോദരീഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ഇന്നലെയാണ് ഇരുവരെയും ചോദ്യം ചെയ്തത്.

ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൾസർ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടന്‍റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു. നേരത്തേ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ‘ആക്രമിക്കപ്പെട്ട നടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ’, എന്ന് സിദ്ദിഖ് ചോദിച്ചത് വലിയ വിവാദമായിരുന്നു.

Top