സി.പി.ഐയില്‍ നിന്ന് പോയ ആളുകള്‍ ചേര്‍ന്നാണ് സി.പി.എം ഉണ്ടാക്കിയതെന്ന് മറക്കരുതെന്ന് കാനം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സി.പി.ഐ നടപടിയെ വിമര്‍ശിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.എമ്മില്‍ നിന്ന് സി.പി.ഐ യിലേക്കും തിരിച്ചും ആളുകള്‍ പോകാറുണ്ട്. ഇക്കാര്യത്തില്‍ അസ്വഭാവികതയൊന്നുമില്ല. എം വി ജയരാജന് മറുപടി പറയേണ്ടത് താനല്ലെന്നും ചരിത്രം പരിശോധിക്കണമെന്നും കാനം പറഞ്ഞു.

1964 ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പ് ചൂണ്ടിക്കാട്ടിയ കാനം സി.പി.ഐയില്‍ നിന്ന് പോയ ആളുകള്‍ ചേര്‍ന്നാണ് സി.പി.എം ഉണ്ടാക്കിയതെന്ന് മറക്കരുതെന്നും ഓര്‍മ്മപ്പെടുത്തി.

സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാവുന്ന കൂടാരമാണ് കണ്ണൂരിലെ സി.പി.ഐ എന്നായിരുന്നു എം.വി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സി.പി.എം പുറത്താക്കുന്നവര്‍ക്ക് അഭയം നല്‍കാനാണോ സി.പി.ഐ ഇരിക്കുന്നതെന്നും ഇങ്ങനൊരു ഗതികേട് സി.പി.ഐയ്ക്ക് വന്നതില്‍ വിഷമമുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

സിപിഎം പുറത്താക്കിയ കോമത്ത് മുരളീധരന്‍ സി.പി.ഐയില്‍ ചേര്‍ന്നതിന് പിന്നാലെ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു എം ജയരാജന്റെ പ്രതികരണം. അതേസമയം തളിപ്പറമ്പില്‍ ഉണ്ടായത് പ്രദേശിക പ്രശ്‌നമാണെന്നും നടപടിയെടുത്തവരെ സ്വീകരിക്കുക എന്നത് കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് യോജിച്ച നയമല്ലെന്നും ജയരാജന്‍ ആവര്‍ത്തിച്ചു.

Top