മാധ്യമ സ്വാതന്ത്ര്യത്തെ സിപിഐഎം തടസപ്പെടുത്തിയിട്ടില്ല; ഇ.പി ജയരാജന്‍

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മാധ്യമ സ്വാതന്ത്ര്യത്തില്‍ ഉത്കണ്ഠ വേണ്ടെന്നും ഇന്ത്യയില്‍ മറ്റാരേക്കാളും ഇടത് പക്ഷമാണ് മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തെ സിപിഐഎം തടസപ്പെടുത്തിയിട്ടില്ല. സാധാരണ അന്വേഷണ നടപടി മാത്രമാണ് മാധ്യമ പ്രവര്‍ത്തകയുടെ കാര്യത്തിലുള്ളത്. പരാതി കിട്ടിയാല്‍ അന്വേഷിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

സിദ്ദീഖ് കാപ്പന്‍ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സിപിഐഎം. ഈ പാര്‍ട്ടി എക്കാലവും സ്വാതന്ത്ര്യത്തിനായി നിലകൊണ്ടിരുന്നു. മാധ്യമ വേട്ടയ്ക്ക് പ്രോത്സാഹനം നല്‍കിയവര്‍ ഇപ്പോള്‍ സംരക്ഷകരുടെ വേഷത്തില്‍ എത്തിയിരിക്കുകയാണ്. പരാതി കൊടുത്താല്‍ അന്വേഷണം നടത്തും. അന്വേഷണത്തില്‍ രേഖകളും തെളിവുകളുമുണ്ടെങ്കില്‍ കേസെടുക്കുമെന്നും അന്വേഷണ നടപടികളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ നല്‍കിയ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കലാണ് ഇടതുപക്ഷ സമീപനം. ഒരാള്‍ക്കെതിരെയും തെറ്റായ നിലപാട് സ്വീകരിച്ചിട്ടില്ല. തെറ്റായ പ്രചാരണം അവസാനിപ്പിക്കണം. പരാതി കൊടുത്തിട്ട് അന്വേഷിച്ചില്ലെങ്കില്‍ വിമര്‍ശനമുണ്ടാകുമെന്നും ഇപി പറഞ്ഞു.

 

Top