സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ലക്‌നൗ: മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ ഇഡി കേസിൽ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ലക്‌നൗവിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് ഹർജി പരിഗണിക്കുക. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാപ്പനെതിരെ കേസെടുത്തിരിക്കുന്നത്.

നേരത്തെ യുഎപിഎ ചുമത്തി യുപി സർക്കാർ എടുത്ത കേസിൽ സിദ്ധിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇഡി കേസിലെ ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിക്കാത്തതിനാൽ ജയിൽമോചനം നീളുകയായിരുന്നു.

ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ഹാഥ് രസിലേക്കുള്ള യാത്രാമധ്യേ 2020 ഒക്ടോബറിലാണ് സിദ്ധിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് യാത്രയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

കേസിൽ മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്. യുപി പൊലീസ് കണ്ടെത്തിയ തെളിവുകൾ അപര്യാപ്തം എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Top