പൊതു സമൂഹത്തിന്റെ മനസ്സിനൊപ്പം കോടതി നിന്നു, വിധി ഒരു മാതൃക; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആലുവ കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമാനമായ കേസുകള്‍ക്ക് ഈ വിധി ഒരു മാതൃകയാണ്. പൊതു സമൂഹത്തിന്റെ മനസ്സിനൊപ്പം കോടതി നിന്നു. ഒരു കുഞ്ഞും ഇനി ആക്രമിക്കപ്പെടരുതെന്നും അവര്‍ വ്യക്തമാക്കി.

അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. 13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്.

കേസില്‍ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ജൂലായ് 28-നാണ് പെണ്‍കുട്ടിയെ ആലുവ മാര്‍ക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവുനശിപ്പിക്കല്‍ തുടങ്ങി 13 കുറ്റങ്ങള്‍ കോടതി ശരിവെച്ചിരുന്നു.

Top