കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികൾ ഇനി രഹസ്യം

കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ച കേസിലെ കോടതി നടപടികള്‍ ഇനി രഹസ്യം.

കേസില്‍ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലാണു അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുത്തത്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു കോടതി തീരുമാനമറിയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി മാധ്യമപ്രവര്‍ത്തകരെയും മറ്റ് അഭിഭാഷകരെയും പുറത്താക്കിയാണു നടപടികള്‍ തുടര്‍ന്നത്.

യുവനടിയെ ഉപദ്രവിച്ച കേസ് ന്യൂഡല്‍ഹിയിലെ നിര്‍ഭയ കേസിനെക്കാള്‍ ഗൗരവമുള്ളതാണെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നതു തടയാന്‍ തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്നും പ്രോസിക്യൂഷന്‍ അഭ്യര്‍ഥിച്ചു. തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ കേസിനെയും ഇരയെയും ബാധിക്കുമെന്നും അറിയിച്ചു.

നടി മജിസ്‌ട്രേട്ട് മുന്‍പാകെ നല്‍കിയ രഹസ്യമൊഴി പ്രതിഭാഗത്തിനു നല്‍കരുതെന്നും രഹസ്യസ്വഭാവമുള്ള രേഖകള്‍ പുറത്തുവരുന്നതു ഗുരുതരപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അക്രമണത്തിനിരയായ നടിയുടെ അഭിമാനവും സുരക്ഷയും സര്‍ക്കാരിന്റെ ചുമതലയാണ്. ആ സാമൂഹിക ഉത്തരവാദിത്തം പ്രോസിക്യൂഷനുണ്ടെന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.

Top