യൂട്യൂബ് പരസ്യം കണ്ട് പരീക്ഷ തോറ്റെന്ന വിചിത്ര വാദവുമായെത്തിയ ഹർജിക്കാരന് പിഴ ചുമത്തി കോടതി

ദില്ലി: യൂട്യൂബില്‍ നിന്നും 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ എത്തിയ ഹർജിക്കാരന് സുപ്രീം കോടതി 25,000 രൂപ പിഴ ചുമത്തി ഹര്‍ജി തള്ളി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

പരസ്യങ്ങൾ കാരണം തന്റെ ശ്രദ്ധ വ്യതിചലിച്ചെന്നും ഒരു മത്സര പരീക്ഷയിൽ പരാജയപ്പെട്ടുവെന്നും അവകാശപ്പെട്ട് ഒരു മധ്യപ്രദേശ് സ്വദേശി സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ദുരന്തം എന്ന് വിശേഷിപ്പിച്ചാണ് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി വിശേഷിപ്പിച്ചത്.

ജസ്റ്റിസുമാരായ എസ്‌കെ കൗൾ, എഎസ് ഒക എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
“ഇന്റർനെറ്റിൽ പരസ്യങ്ങൾ കണ്ടതിനാൽ നിങ്ങൾക്ക് നഷ്ടപരിഹാരം വേണം, അത് കാരണം നിങ്ങളുടെ ശ്രദ്ധ വ്യതിചലിച്ചു, അതില്ലായിരുന്നെങ്കില്‍ നിങ്ങള്‍ പരീക്ഷ ജയിക്കായില്ല എന്നാണോ നിങ്ങള്‍ പറയുന്നത്?” നേരിട്ട് ഹാജരായ ഹർജിക്കാരനോട് സുപ്രീംകോടതി ചോദിച്ചു.

“ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ഏറ്റവും ദുരന്തം ഹർജികളിൽ ഒന്നാണിത്” സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. “ഇത്തരം ഹർജികൾ ജുഡീഷ്യൽ സമയം പാഴാക്കലാണ്” – കോടതി പറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ നഗ്നത നിരോധിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. താൻ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയാണെന്നും ലൈംഗിക ഉള്ളടക്കം അടങ്ങിയ പരസ്യങ്ങൾ കണ്ട് യൂട്യൂബ് സബ്‌സ്‌ക്രൈബ് ചെയ്‌തെന്നും ഹർജിക്കാരൻ അവകാശപ്പെട്ടതായി ബെഞ്ച് നിരീക്ഷിച്ചു.

“നിങ്ങൾക്ക് ഒരു പരസ്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ, അത് കാണരുത് എന്തുകൊണ്ടാണ് പരസ്യങ്ങൾ കാണാൻ തിരഞ്ഞെടുത്തു എന്നത് പ്രത്യേകാവകാശമാണ്”- എന്നും കോടതി പറഞ്ഞു.

ഹർജി തള്ളിക്കൊണ്ട് ബെഞ്ച് ഹരജിക്കാരന് ഒരു ലക്ഷം രൂപ ചുമത്തി. പിന്നീട് ഹിന്ദിയിൽ വാദിച്ച ഹരജിക്കാരൻ, തന്നോട് ക്ഷമിക്കണമെന്നും ചുമത്തിയ ചെലവ് നീക്കണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. താൻ തൊഴിൽരഹിതനാണെന്നും ഹർജിക്കാരൻ പറഞ്ഞു.

പബ്ലിസിറ്റിക്ക് വേണ്ടി മാത്രം കോടതിയിൽ വന്ന് ഇത്തരം ഹർജികൾ നൽകാനാകില്ലെന്നും ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് പിഴ ഒരു ലക്ഷം രൂപയിൽ നിന്ന് കുറച്ച് 25,000 രൂപയാക്കി.

Top