മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രനടക്കം മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജാമ്യം. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും. നേരത്തെ വിടുതല്‍ ഹര്‍ജി പരിഗണിക്കണമെങ്കില്‍ മുഴുവന്‍ പ്രതികളും കോടതില്‍ ഹാജരാകണമെന്ന നിര്‍ദേശം കോടതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള 6 പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായത്. കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതി ഭാഗത്തിന്റെ വാദം. കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയില്‍ ഇന്ന് രാവിലെയാണ് ഹാജരായത്. ഇതാദ്യമായാണ് ഈ കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായ സുന്ദരക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ല അധ്യക്ഷന്‍ കെ.കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

Top