മൂന്നു ദിവസത്തെ നേട്ടത്തില്‍ റെക്കോര്‍ഡിട്ട് രാജ്യത്തെ ഓഹരി വിപണി

 

മുംബൈ: മൂന്നു ദിവസത്തെ നേട്ടത്തില്‍ റെക്കോര്‍ഡിട്ട് രാജ്യത്തെ ഓഹരി വിപണി. 19,000 കടന്ന് നിഫ്റ്റിയും 64,000 കടന്ന് സെന്‍സെക്‌സും വ്യാപാരം നടത്തി. മൂന്നു ദിവസത്തെ വ്യാപാരത്തില്‍ വിപണിയില്‍ നിക്ഷേപകരുടെ നേട്ടം 3 ലക്ഷം കോടിയാണ്. ജൂണില്‍ എക്‌സ്‌പെയറിയുള്ളതിനാല്‍ നിക്ഷേപകര്‍ ഷോര്‍ട്ട് പൊസിഷന്‍സ് എടുത്തതും വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപം രാജ്യത്തേക്കെത്തിയതും വിപണിയില്‍ ഗുണം ചെയ്തു.

അദാനി ഓഹരികളെല്ലാം മാര്‍ക്കറ്റില്‍ വലിയ നേട്ടമുണ്ടാക്കി. ബ്ലോക്ക് ഡീലുകള്‍ നടന്നത് മാര്‍ക്കറ്റില്‍ അദാനി ഓഹരിക്ക് ആവശ്യകതയേറാന്‍ കാരണമായി. ജിക്യൂജി പാര്‍ട്‌നേഴ്‌സിന്റെ വന്‍ നിക്ഷേപവും ഓഹരിക്ക് ഗുണം ചെയ്തു. 100 കോടി ഡോളറാണ് അദാനി ഗ്രൂപ്പില്‍ നിക്ഷേപമായി എത്തിയത്. നിഫ്റ്റി50യില്‍ അദാനി എന്റര്‍പ്രൈസസ് 5 ശതമാനം വരെ ഉയര്‍ന്ന് 2394 രൂപയിലെത്തി. അദാനി പോര്‍ട്‌സ് ആണ് നേട്ടത്തില്‍ രണ്ടാം സ്ഥാനത്ത്. 3.3 ശതമാനം വരെ മുന്നേറി 744.15 രൂപയില്‍ ഓഹരിയുടെ വ്യാപാരം നടന്നു.

സൂചികകളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസ്, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ കുത്തനെ ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.4 ശതമാനം ഉയര്‍ന്ന് 2530.35 രൂപയിലെത്തി. ഇന്‍ഫോസിസ്, ടിസിഎസ് എന്നിവ ഒരു ശതമാനം നേട്ടമുണ്ടാക്കി. സെക്ടര്‍ സൂചികകളില്‍ ഐടി, മെറ്റല്‍ എന്നിവ മുന്നിട്ടു നിന്നു.

 

Top