രാജ്യാന്തര സിനിമക്കുള്ള ചുരുക്കപ്പട്ടികയില്‍ രാജ്യത്തിന്റെ ഔദ്യോഗിക എന്‍ട്രിയായ ‘2018’ പുറത്ത്

സ്‌കറില്‍ നിന്ന് ഇന്ത്യ പുറത്ത്. മികച്ച രാജ്യാന്തര സിനിമക്കുള്ള ചുരുക്കപ്പട്ടികയില്‍ രാജ്യത്തിന്റെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം ‘2018’ന് ഇടം നേടാനായില്ല. 88 സിനിമകളില്‍ നിന്ന് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത് 15 സിനിമകളാണ്. 2018-ല്‍ കേരളത്തില്‍ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കിയുള്ളതാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം. തിയേറ്ററുകളില്‍ 2018 വലിയ സാമ്പത്തിക വിജയം നേടിയിരുന്നു.

96-ാമത് അക്കാഡമി അവാര്‍ഡിനുള്ള ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 15 സിനിമകള്‍ അടുത്ത റൗണ്ടായ വോട്ടിങ്ങിലേക്ക് കടക്കും. വിദേശ ഭാഷാ വിഭാഗത്തിലേക്ക് മത്സരിക്കുന്ന എല്ലാ ചിത്രങ്ങളും ഇംഗ്ലീഷ് സബ്‌ടൈറ്റിലോടെ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കും. അക്കാദമി അംഗങ്ങളായ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട അഞ്ച് സിനിമകള്‍ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കാം. കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ഒമ്പത് സിനിമകളാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.ഇങ്ങനെ ‘ഷോര്‍ട് ലിസ്റ്റ്’ ചെയ്യപ്പെട്ട ചിത്രങ്ങളില്‍ നിന്ന് അഞ്ചു ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് 30 പേരടങ്ങുന്ന പ്രത്യേക സമിതിയാണ്. ഈ ചിത്രങ്ങളാണ് ഓസ്‌കര്‍ നോമിനേഷനായി ‘മികച്ച വിദേശ ചിത്രം’ എന്ന വിഭാഗത്തില്‍ മത്സരിക്കുക.

പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’ കഴിഞ്ഞ വര്‍ഷം ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചെങ്കിലും 2023ലെ ഓസ്‌കാര്‍ നോമിനേഷന്‍ നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ ആദ്യ അഞ്ചില്‍ ഇടം നേടിയ അവസാന ചിത്രം 2001-ല്‍ അശുതോഷ് ഗോവാരിക്കര്‍ ഒരുക്കിയ ‘ലഗാന്‍’ ആയിരുന്നു.

Top