ഐശ്വര്യത്തിന്റെ പൊൻവിളക്കുമായി രാജ്യം ദീപാവലി ആഘോഷങ്ങളിൽ

ന്യൂഡൽഹി: രാജ്യം ദീപാവലി ആഘോഷ നിറവിൽ. ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ. കോവിഡ് മഹാമാരിക്ക് ശേഷമെത്തുന്ന ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷം എന്ന പ്രത്യേകതയും ഈ വർഷത്തെ ദീപാവലിക്കുണ്ട്. തിന്മയ്ക്ക് മേൽ നന്മയുടെ വിജയം. മഹാമാരിക്കും അടച്ചിടലുകൾക്കും ശേഷം എത്തിയ ദീപാവലിയെ ആഘോഷമാക്കുകയാണ് ഉത്തരേന്ത്യ. കഴിഞ്ഞ രണ്ട് ദീപാവാലി സീസണിലും ദുരിതത്തിലായ കച്ചവടക്കാർ ഇത്തവ സന്തോഷത്തിലാണ്. പ്രതീക്ഷിച്ചതിലും മികച്ച കച്ചവടമാണ് പല മാർക്കറ്റുകളിലും ലഭിച്ചത്. വായു ഗുണനിലവാരം മോശമായതിനാൽ ഡൽഹിയിൽ ഈ വർഷവും പടക്കങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ട്.

അതേസമയം പ്രധാനമന്ത്രി ഇന്ന് അതിർത്തിയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും. ആഘോഷത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അയോധ്യയിലെ ആഘോഷത്തിന് ശേഷമാണ് മോദി അതിർത്തിയിൽ എത്തുന്നത്. രാജ്യാതിർത്തിയിൽ ദീപങ്ങൾ കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് സൈനികർ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ആഘോഷിക്കുന്ന ഓരോ പൗരന്മാർക്കും സൈനികർ ആശംസകളും നേർന്നു. അതിർത്തികളിൽ കാവലായി ഞങ്ങളുണ്ടെന്നും നിങ്ങൾ ഭയപ്പെടാതെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കു എന്നും കേണൽ ഇക്ബാൽ സിംഗ് പറഞ്ഞു. അതിർത്തിയിൽ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നെന്നും അദ്ദേഹം പറഞ്ഞു.

Top