അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമായി

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി രാമജന്മഭൂമി ട്രസ്റ്റ് ചെയര്‍മാന്‍ നൃത്യഗോപാല്‍ ദാസ് പൂജനടത്തി. 67 ഏക്കറില്‍ 270 അടി ഉയരത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുക. നാഗരശൈലിയിലാണ് ഇത് പണിയുക. കാശി വിശ്വനാഥ ക്ഷേത്രമാണ് നിലവില്‍ നാഗരശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും പ്രശസ്തമായ ക്ഷേത്രം. രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി അയോധ്യയിലെ രാം ലല്ല (രാമവിഗ്രഹം) വിഗ്രഹം കുറച്ച് നാള്‍ മുമ്പേ മാറ്റി സ്ഥാപിച്ചിരുന്നു.

വിഗ്രഹം സ്ഥിതി ചെയ്തിരുന്ന താത്കാലിക കൂടാരത്തില്‍ നിന്ന് ക്ഷേത്രനിര്‍മ്മാണം നടക്കുന്നതിന് സമീപത്ത് പ്രത്യേകം നിര്‍മ്മിച്ച സ്ഥലത്തേക്ക് പൂജകള്‍ക്ക് ശേഷമാണ് വിഗ്രഹം മാറ്റിയത്. 1992 ഡിസംബര്‍ 6 ന് ശേഷം ആദ്യമായാണ് അന്ന് വിഗ്രഹം മാറ്റി സ്ഥാപിച്ചത്. ഒരു നൂറ്റാണ്ടോളം നീണ്ട അയോധ്യ ഭൂമിതര്‍ക്കം അവസാനിപ്പിച്ച് കഴിഞ്ഞ നവംബറിലാണ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

അയോധ്യയില്‍ രാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചത് എന്ന വാദവും അയോധ്യയില്‍ നൂറ്റാണ്ടുകള്‍ മുന്‍പേ പള്ളിയുണ്ടായിരുന്നുവെന്ന വാദവും തള്ളിയാണ് സുപ്രീംകോടതി രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്.ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിച്ച കോടതി ബാബ്‌റി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിക്ക് താഴെ മറ്റൊരു നിര്‍മ്മിതിയുണ്ടെന്നും എന്നാല്‍ ഇത് ഇസ്ലാമികമായ ഒരു നിര്‍മ്മിതിയല്ലെന്നും കോടതി നിരീക്ഷിച്ചു.

തര്‍ക്കഭൂമിയുടെ അവകാശം നേടാനായി വിഎച്ച്പി പിന്തുണയുള്ള രാംലല്ലയും, സന്ന്യാസിമാരുടെ സംഘടനയായ നിര്‍മോഹി അഖാഡയും, സുന്നി വഖഫ് ബോര്‍ഡും ,ഷിയാ വഖഫ് ബോര്‍ഡുമെല്ലാം വാദിച്ചെങ്കിലും ഇവരുടെ ആരുടേയും വാദം കോടതി അംഗീകരിച്ചില്ല. തര്‍ക്കഭൂമിയുടെ അവകാശം തെളിയിക്കാനുള്ള ഒരു രേഖയും ഒരു കക്ഷിക്കും ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് കോടതി അന്തിമവിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരിന്. ക്ഷേത്രനിര്‍മ്മാണത്തിനും നടത്തിപ്പിനുമായി ഈ ഭൂമി ട്രസ്റ്റിന് കൈമാറുമ്പോള്‍ മുസ്ലീങ്ങള്‍ക്ക് അയോധ്യയില്‍ തന്നെ ഏറ്റവും അനുയോജ്യമായതും സുപ്രധാനവുമായ ഭാഗത്ത് ഭൂമി ലഭിക്കും. ഈ നടപടികളുടെ മേല്‍നോട്ടം കേന്ദ്രസര്‍ക്കാരോ യുപി സര്‍ക്കാരോ വഹിക്കണം. 1993ലെ അയോധ്യ ആക്ട് പ്രകാരമായിരിക്കണം ഭൂമികൈമാറ്റം. മൂന്ന് മാസത്തിനകം ഇതിനായി പദ്ധതി കേന്ദ്രം തയ്യാറാക്കണം. തര്‍ക്കഭൂമിയിലെ നിര്‍മ്മിതിയുടെ അകത്തേയും പുറത്തേയും സ്ഥലം ക്ഷേത്രനിര്‍മ്മാണത്തിന്റെ നടത്തിപ്പ് ചുമതലയ്ക്കായി ട്രസ്റ്റിന് കൈമാറണം. ഇതിനു ശേഷം കാലക്രമേണ മറ്റു ഭൂമിയും ട്രസ്റ്റിന് കൈമാറണം.

Top