കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും

ഡല്‍ഹി: കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ ഉണ്ടാകും. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുക്കും. ഡല്‍ഹി, മധ്യപ്രദേശ്, ഹരിയാന, അസം സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കും. കമല്‍നാഥ്, നാനാ പട്ടോളെ അടക്കം മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകണം എന്നാണ് പാര്‍ട്ടി നിലപാട്. രാഹുല്‍ ഗാന്ധി അമേഠിയില്‍ കൂടി മത്സരിക്കണമോ എന്നതിലും ചര്‍ച്ചകള്‍ നടന്നേക്കും.

ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകിട്ട് യോഗം ചേരും. ഒഡീഷ, മഹാരാഷ്ട്ര അടക്കം 8 സംസ്ഥാനങ്ങളിലെ സഖ്യവും സീറ്റ് ധാരണയും ചര്‍ച്ചയാകും. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉടനുണ്ടാകും. 150 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാകും പ്രഖ്യാപിക്കുക. കേരളത്തില്‍ 4 സീറ്റുകളിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. പത്മജ വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കുമോയെന്ന അഭ്യൂഹം ശക്തമാണ്. സഖ്യ കക്ഷികളുമായുള്ള സീറ്റ് ധാരണ വൈകുന്നതാണ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപട്ടിക വൈകാന്‍ കാരണം. 195 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന് ഡല്‍ഹിയില്‍ ചേരും. ഇന്‍ഡ്യ സഖ്യവുമായുള്ള സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള വിഷങ്ങള്‍ ചര്‍ച്ചയാകും. ബംഗാള്‍, ത്രിപുര സംസ്ഥാങ്ങളിലെ സാഹചര്യം പ്രത്യേകം ചര്‍ച്ച ചെയ്യും. തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സിപിഐഎമ്മിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ഈ സാഹചര്യത്തില്‍ തനിച്ച് മത്സരിക്കുന്നത് സിപിഐഎമ്മിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യം പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പ് പ്രകടന പത്രിക സംബന്ധിച്ചുള്ള ചര്‍ച്ചകളും ഇന്ന് നടക്കും.

Top