രജിസ്ട്രേഷന്‍ റദ്ദാക്കിയ കമ്പനികള്‍ അക്കൗണ്ടിലിട്ടത് 17,000 കോടി രൂപയെന്ന് കേന്ദ്രം

money

ന്യൂഡല്‍ഹി: രജിസ്ട്രേഷന്‍ റദ്ദാക്കിയ 35000 കമ്പനികള്‍ നോട്ട് അസാധുവാക്കലിനുശേഷം രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപിച്ചത് 17,000 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍.

കേന്ദ്രം ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളത്.

കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന നിലയില്‍ 2.24 ലക്ഷം കമ്പനികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയെന്നും 3.09 കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനികള്‍ ഇനി ഡമ്മി ഡയറക്ടര്‍മാരെ നിയമിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിരീക്ഷണം നടത്തുമെന്നും ഡയറക്ടര്‍ബോര്‍ഡിലെ അംഗത്വത്തിന് വ്യക്തി വിവരങ്ങള്‍ക്കൊപ്പം പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

നോട്ട് അസാധുവാക്കലിനു മുന്പ് അക്കൗണ്ടില്‍ പണമില്ലാതിരുന്ന ഒരു കമ്പനി നോട്ട് അസാധുവാക്കിയ 2016 നവംബര്‍ എട്ടിനുശേഷം 2484 കോടി നിക്ഷേപിച്ചതായി കണ്ടെത്തിയെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യപാനം നടത്തിയത്. കള്ളപ്പണവും അഴിമതിയും തീവ്രവാദവും തുടച്ചുനീക്കുന്നതിനായാണ് നോട്ട് അസാധുവാക്കല്‍ എന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

Top