വീഴ്ചയുണ്ടായി,വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും;ബാലാവകാശ കമ്മിഷന്‍

മൂന്നാര്‍ : ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെവിട്ട കോടതി വിധിയില്‍ പ്രതികരിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷന്‍. വിധിയില്‍ വീഴ്ചയുണ്ടായെന്ന് കെ വി മനോജ്കുമാര്‍ പറഞ്ഞു.വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് കമ്മിഷന്‍ പ്രതികരിച്ചു.കമ്മിഷന്റെ പരിധിയില്‍ നിന്നു കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും അപ്പീല്‍ നല്‍കാനുള്ള സാധ്യത പരിശോധിക്കുമെന്നും അദേഹം പറഞ്ഞു.കേസില്‍ നീതി നടപ്പായെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ പ്രതികരണം. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ പുനരന്വേഷണം ആവശ്യപ്പെടും. പ്രതിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതി അര്‍ജുന്‍ കുറ്റക്കാരനല്ലെന്ന് ഒറ്റവരിയില്‍ കോടതി വിധിക്കുകായിരുന്നു. പ്രതിക്കെതിരായ കുറ്റം പൊലീസിന് തെളിയിക്കാനായില്ലെന്ന് കട്ടപ്പന അതിവേഗ കോടതി വിധിച്ചു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 2021 ജൂണ്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തിയിരുന്നു.

Top