മുഖ്യമന്ത്രിക്ക് പ്രത്യേക റുമോ ക്യാബിനോ ഒന്നുമില്ല, ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും; ഗതാഗതമന്ത്രി

തിരുവനന്തപുരം: നവകേരള സദസ്സിനായി ഉപയോഗിക്കുന്ന ബസിനെ ചെല്ലിയുള്ള വിവാദങ്ങളില്‍ വീണ്ടും മറുപടിയുമായി ഗതാഗതമന്ത്രി ആന്റണി രാജു. മാധ്യമങ്ങളില്‍ വരുന്നതു പോലെ ഒരു ആര്‍ഭാടവുമില്ല. അത് കാരവനൊന്നുമല്ല. മുഖ്യമന്ത്രിക്ക് പ്രത്യേക റുമോ ക്യാബിനോ ഒന്നുമില്ല. ബസ് കെഎസ്ആര്‍ടിസിയുടെ ഭാഗമാവുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

നവകേരളത്തിന് വേണ്ടിയല്ല ബസ് വാങ്ങിയത്. നവകേരള സദസ് കഴിഞ്ഞാല്‍ പൊളിച്ചു കളയില്ല. ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും. ഇത്തരം ബസുകള്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ കെഎസ്ആര്‍ടിസിയെ സമീപിക്കുന്നുണ്ട്. ബസ് രഹസ്യമായി സൂക്ഷിക്കുന്നില്ല. സെക്യൂരിറ്റിയുടെ ഭാഗമായി പൊലിസ് മാറ്റിയതാകാമെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി 1 കോടിയുടെ ആഡംബര ബസ് വാങ്ങിയതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. നവ കേരള യാത്രയ്ക്ക് ഒരു കോടിയിലധികം രൂപ മുടക്കി ബസ് വാങ്ങുന്നത് ധൂര്‍ത്ത് എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു, കെഎസ്ആര്‍ടിസി ബസ്സിലൂടെ നടക്കാന്‍ പോകുന്നത് പിണറായി സര്‍ക്കാരിന് അന്ത്യയാത്രയാണ്. നവ കേരള സദസ് തെരഞ്ഞെടുപ്പിന് കാശ് പിരിക്കാന്‍ വേണ്ടി മാത്രമാണ്. ഇതൊരു പാഴാകുന്ന യാത്രയാണ്. ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് ഈ യാത്ര കൊണ്ട് ഉണ്ടാകാന്‍ പോകുന്നത്.അത് നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Top