ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തില്‍ നിന്ന് ഛായാഗ്രാഹകന്‍ വേണുവിനെ പുറത്താക്കി

തൃശ്ശൂര്‍: നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തില്‍ നിന്ന് ഛായാഗ്രാഹകന്‍ വേണുവിനെ പുറത്താക്കി. ഇതേത്തുടര്‍ന്ന് ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതായി കാട്ടി വേണു പോലീസില്‍ പരാതി നല്‍കി. തൃശ്ശൂരില്‍ ഒരുമാസമായി സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. തുടക്കം മുതല്‍ സംവിധായകനായ ജോജുവും വേണുവും കടുത്ത അഭിപ്രായഭിന്നതയിലായിരുന്നു. സെറ്റിലുള്ളവരോട് മുഴുവന്‍ അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയും ഇതിനിടെ വേണുവിനെതിരേ ഉയര്‍ന്നു.

ഇതാദ്യമായല്ല വേണു ഒരു ചിത്രത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മിച്ച ‘കാപ്പ’ എന്ന സിനിമയുടെ സംവിധായകനായി ആദ്യം നിശ്ചയിച്ചിരുന്നത് ഇദ്ദേഹത്തെയാണ്. പക്ഷേ ഷൂട്ടിങ് തുടങ്ങും മുമ്പുതന്നെ വേണുവുമായി റൈറ്റേഴ്സ് യൂണിയനും സഹനിര്‍മാതാക്കളും അഭിപ്രായഭിന്നതയിലായി. പ്രതിഫലത്തിലുള്‍പ്പെടെ വേണുവിന്റെ പലനിലപാടുകളും അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു നിര്‍മാതാക്കള്‍ പറഞ്ഞത്. ഒടുവില്‍ ചിത്രീകരണം തുടങ്ങും മുമ്പ് വേണുവിന് പകരം ഷാജി കൈലാസിനെ സംവിധായകനാക്കുകയാണുണ്ടായത്.

വേണുവിനും സഹായികള്‍ക്കും മുഴുവന്‍ പ്രതിഫലവും നല്‍കിയതായാണ് ചിത്രത്തിന്റെ നിര്‍മാണവിഭാഗത്തിലുള്ളവര്‍ പറയുന്നത്. ഇനിയും 60 ദിവസം ചിത്രീകരണം ബാക്കിനില്‍ക്കെയാണ് വേണുവിനെ മാറ്റിയത്. തനിക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്ക് കൂടി പ്രശ്നം സൃഷ്ടിക്കുന്നതുകൊണ്ടാണ് വേണുവിനെ മാറ്റിയതെന്നാണ് ജോജുവിന്റെ വാദം.ഹോട്ടലില്‍ തങ്ങിയ തന്നെ ഗുണ്ടകള്‍ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് വെള്ളിയാഴ്ച രാവിലെയാണ് വേണു തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഉടന്‍ നഗരം വിട്ടുപോകണമെന്നും ഇല്ലെങ്കില്‍ വിവരമറിയിക്കുമെന്നുമായിരുന്നു ഭീഷണി. ഹോട്ടലിലേക്കെത്തിയ ഫോണ്‍കോളുകളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്.

 

Top