കമ്പ്യൂട്ടറിനെ മനുഷ്യ മസ്തിഷ്‌കവുമായി ബന്ധിപ്പിക്കുന്ന ചിപ്പ്; മസ്‌കിന്റെ പുതിയ പരീക്ഷണം

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണ് ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറോടെക്നോളജി കമ്പനിയായ ന്യൂറാലിങ്കിന്റെത്. തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കാനുള്ള ശ്രമമാണിത്. മനുഷ്യരെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ പരീക്ഷണവിധേയരാവാന്‍ എലോണ്‍ മസ്‌ക് രോഗികളെ ക്ഷണിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

തലച്ചോറിന്റെ പ്രവര്‍ത്തനത്താലോ ചിന്തകളാലോ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനാകുമോ എന്നാണ് ന്യൂറാലിങ്കിലൂടെ കണ്ടെത്തുന്നത്. നാഡീവ്യവസ്ഥയ്ക്ക് തകരാറുള്ളവരില്‍ ആയിരിക്കും തുടക്കത്തില്‍ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇക്കഴിഞ്ഞ ആറു വര്‍ഷമായി നടന്നുവരുന്ന പരീക്ഷണങ്ങളോട് സഹകരിച്ച് സ്വന്തം തലയോട്ടിക്കുള്ളില്‍ തന്നെ പ്രൊസസര്‍ വയ്ക്കാന്‍ തയ്യാറുള്ള രോഗികളെയാണ് ഇപ്പോള്‍ മസ്‌കിന്റെ ന്യൂറാലിങ്ക് തങ്ങളുടെ പരീക്ഷണത്തിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നത്.

തലച്ചോറും, യന്ത്രവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഒരു ബ്രെയ്ന്‍മെഷീന്‍ ഇന്റര്‍ഫെയ്സ് ആണ് ന്യൂറാലിങ്ക് വികസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ പരീക്ഷണം മനുഷ്യരില്‍ നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും കമ്പനിയുടെ ശ്രമത്തെ അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) തടയുകയായിരുന്നു. ഈ വര്‍ഷം മെയ് മാസത്തിലാണ് ഇന്‍വെസ്റ്റിഗേഷണല്‍ ഡിവൈസ് എക്സെംപ്ഷനില്‍ പെടുത്തി ന്യൂറാലിങ്കിന് മനുഷ്യരിലുള്ള പരീക്ഷണവുമായി മുന്നോട്ടു പോകാനുള്ള അനുമതി ലഭിച്ചത്.

പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍, മറവിരോഗം തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഇത് ഗുണകരമായേക്കാം. ശരീരത്തിന്റെ ചലനം നിയന്ത്രിക്കുന്ന തലച്ചോറിലെ പ്രത്യേക ഭാഗത്തായിരിക്കും ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് (ബിസിഐ) ഘടിപ്പിക്കുന്നത്. ബിസിഐയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രധാന പങ്കുണ്ട്. ചിന്ത മാത്രം ഉപയോഗിച്ച് ഒരു കമ്പ്യൂട്ടറിന്റെ കീബോഡോ, മൗസോ നിയന്ത്രിക്കാനാകുമോ നിയന്ത്രിക്കാനാകുമോ എന്നറിയുക എന്നതാണ് നിലവിലെ പരീക്ഷണത്തിന്റെ ലക്ഷ്യം.

മുന്‍പ് മൃഗങ്ങളില്‍ മാത്രമാണ് ഇത് പരീക്ഷിച്ചിരുന്നത്. ന്യൂറാലിങ്കിന്റെ ബിസിഐ അണിഞ്ഞ് കുരങ്ങന്‍ പിങ് പോങ് കളിക്കുന്നത് ഉള്‍പ്പെടെയുള്ള വീഡിയോകള്‍ കമ്പനി മുന്‍പ് പുറത്തുവിട്ടത് പരീക്ഷണവുമായി ബന്ധപ്പെട്ട് മൃഗങ്ങള്‍ക്ക് അനാവശ്യ യാതനയാണ് ഉണ്ടായതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെ കമ്പനിക്കുളളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായാണോ നടക്കുന്നത് എന്ന സംശയം ഉന്നയിക്കപ്പെട്ടു. വൈകാതെ കമ്പനിക്കെതിരെ അന്വേഷണവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ രംഗത്ത് വന്നിരുന്നു.

Top