തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി, കള്ളപ്പണം സംരക്ഷിക്കുന്നത് സഹകരണ മേഖലയല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്കിലെ നിക്ഷേപങ്ങള്‍ കള്ളപ്പമാണെന്ന് പ്രചരണമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രചരണം അടച്ചാക്ഷേപിക്കലാണെന്നും അധികാരമുള്ളവര്‍ ചില പരിശോധനകള്‍ നടത്തിയിട്ട് എന്തെങ്കിലും തെളിവ് ലഭിച്ചോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ സംഘടിപ്പിച്ച സഹകരണ സംരക്ഷണ മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കള്ളപ്പണം എവിടെപ്പോയെന്ന് ചോദിച്ച മുഖ്യമന്ത്രി കള്ളപ്പണം സംരക്ഷിക്കുന്നത് സഹകരണ മേഖലയല്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഒരു സ്ഥാപനത്തില്‍ അഴിമതി നടന്നാല്‍ പോലും സഹകരണ മേഖലയുടെ വിശ്വാസത്തെ ബാധിക്കും. തെറ്റ് ചെയ്തവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകണം. ഇതിന്റെ പേരില്‍ സഹകരണ മേഖലയുടെ വിശ്വാസത്തിന് കോട്ടം തട്ടരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയെ ലക്ഷ്യമിട്ട് ചില ഏജന്‍സികള്‍ വരുന്നു. സഹകരണ മേഖലയെ ലക്ഷ്യമിട്ട് തെറ്റായ നീക്കങ്ങള്‍ ആര് നടത്തിയാലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കുകളെ കൊള്ളയടിച്ച് വിദേശത്തേക്ക് കടന്നവര്‍ക്ക് എതിരെ ഇഡി ഇടപെടല്‍ ഉണ്ടായില്ല. സാധാരണക്കാരന് അത്താണിയായ സഹകരണ മേഖലയെ ലക്ഷ്യമിട്ടാണ് ഇഡി വരുന്നത്. രാഷ്ട്രീയ ദുഷ്ടലാക്ക് അംഗീകരിക്കില്ല. സഹകരണ മേഖലയിലെ ഏത് കുത്സിത നീക്കത്തേയും തടയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top