കോൺഗ്രസ്സിന് കേരളത്തിൽ നിൽക്കാൻ കഴിയുന്നത് എൽഡിഎഫിന്റെ കരുതുകൊണ്ടാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണ് കോണ്‍ഗ്രസിന് കേരളത്തില്‍ പിടിച്ചു നിൽക്കാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ധമായ സിപിഎം വിരോധം വെച്ചുകൊണ്ട് സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ വഴിവിട്ട ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് മനസ്സില്‍ കരുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് കോണ്‍ഗ്രസിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്.

രാജ്യത്തെ ഇടതുപക്ഷ മുഖങ്ങളായി കണ്ടിരുന്ന സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ത്രിപുര. ത്രിപുരയില്‍ ബിജെപിക്ക് വലിയ തോതിലുള്ള സ്വാധീനം ഉണ്ടായിരുന്നില്ല. പക്ഷേ, അവിടെ ഇടതുപക്ഷ മുന്നണിയെ തകര്‍ക്കുന്നതിന് വേണ്ടി ഉപയോഗിച്ചത് അവിടത്തെ കോണ്‍ഗ്രസിനെയായിരുന്നു. കോണ്‍ഗ്രസിനെ ഒന്നിച്ച് അങ്ങോട്ട് വാരി.അങ്ങനെ എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ നോക്കി. ഉള്ളതുപറയുമ്പോള്‍ കള്ളിക്ക് തുള്ളല്‍ എന്ന് പറയാറില്ലേ അതാണ് ഇവിടെ നടക്കുന്നത്. അങ്ങനെ വന്നപ്പോ ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇല്ലാതായി.

ഇവരുടെ സ്ഥിതിയോ? നിങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം, നിങ്ങളെ ഏത് നിമിഷത്തിലും എവിടേയും വാരാനാകുമെന്ന ഉത്തമബോധ്യം ബിജെപിക്കുണ്ട്. പക്ഷേ, നിങ്ങളെ കൂട്ടത്തോടെ വാരിയാലും കേരളത്തില്‍ എല്‍ഡിഎഫിനെ തകര്‍ക്കാനാകില്ല. നിങ്ങള്‍ ഇപ്പോ ഇങ്ങനെ നിലനില്‍ക്കുന്നതിന് കാരണം ഞങ്ങളാണെന്ന് മനസ്സിലാക്കണം. ഇവിടെ ബിജെപിയെ കൂട്ടുപിടിച്ച് എല്‍ഡിഎഫിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.

കേരളത്തില്‍ ബിജെപിയ്ക്ക് കരുത്താര്‍ജിക്കാന്‍ കഴിയാത്തത് എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണ്. ഇവിടെ എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തണമെന്നാണ് ബിജെപിയുടെ മനസ്സിലുള്ളത്. അതിന് കോണ്‍ഗ്രസിനൊപ്പം നിന്ന് അവരെ സഹായിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. എനിക്ക് തോന്നിയാല്‍ ഞാന്‍ ഈ പറയുന്ന വിഭാഗത്തിലേക്ക് പോകും എന്ന് പരസ്യമായി പ്രഖ്യാപിച്ച വലിയൊരു നേതാവിനെയും മുന്നില്‍ നിര്‍ത്തിയാണ് ഇവര്‍ മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.

Top