രാജിയ്ക്ക് മുഖ്യമന്ത്രി നിർബന്ധിച്ചിട്ടില്ല; സ്വന്തം തീരുമാനം: സജി ചെറിയാൻ

തിരുവനന്തപുരം: താന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് രാജിവച്ച സാസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഒരുമണിക്കൂര്‍ നീണ്ട പ്രസംഗത്തിലെ ഏതാനും ഭാഗങ്ങള്‍ അടര്‍ത്തി മാറ്റി ദുഷ്പ്രചാരണം നടത്തുകയായിരുന്നു എന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജി താന്‍ സ്വതന്ത്രമായി എടുത്തതാണെന്നും മുഖ്യമന്ത്രി നിര്‍ബന്ധിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

പ്രസംഗത്തിലെ മുഴുവന്‍ ഭാഗവും മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തില്ല. തന്റേതായ ഭാഷയിലാണ് പ്രസംഗത്തില്‍ അവതരിപ്പിച്ചത്. ഒരിക്കല്‍പ്പോലും താന്‍ പറഞ്ഞത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് താന്‍ കരുതിയിരുന്നില്ല. ഇത് നിയമസഭയിലും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധാരണജനകമായ രീതിയില്‍ പ്രചരണത്തിന് വ്യാപകമായി ഉപയോഗിച്ചു ഈ പ്രചരണങ്ങള്‍ വേദനയുണ്ടാക്കി. ഒരുമണിക്കൂര്‍ നീണ്ട പ്രസംഗത്തിലെ ഏതാനും ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയാണ് ദുഷ്പ്രചാരണം നടത്തിയത്. ഇത് സിപിഎമ്മും ഇടതുപക്ഷ മുന്നണിയും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനങ്ങളെ നശിപ്പിക്കാനാണ്. തന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചാരണം ഉത്തരവാദിത്തപ്പെട്ട പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് വലിയ വേദനയുണ്ടാക്കി. താന്‍ ഒരിക്കല്‍പ്പോലും ഭരണഘടനയെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ല.-സജി ചെറിയാന്‍ പറഞ്ഞു.

Top