‘ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള കൊള്ളസംഘത്തിൽപെട്ടവരാണ് മുഖ്യമന്ത്രിയും മകളും’ – പിസി ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും മകള്‍ക്കുമെതിരേയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പി.സി. ജോര്‍ജ്. മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോള്‍ മകളും വിദേശത്ത് പോകുന്നത് ഇ.ഡി. അന്വേഷിക്കണമെന്നും വീണ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വലിയ കൊള്ളസംഘമുണ്ടെന്നും മുഖ്യമന്ത്രിയും മകളും ഇതില്‍ പങ്കാളികളാണെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.

‘പിണറായി വിജയന്‍ അമേരിക്കയ്ക്ക് പോകുന്നതിന് രണ്ടുദിവസം മുമ്പോ അതിനുശേഷമോ വീണ വിജയനും അമേരിക്കയ്ക്ക് പോകുന്നു. മുഖ്യമന്ത്രി യുഎഇയിലേക്ക് പോകുമ്പോള്‍ ഒരാഴ്ച കഴിഞ്ഞോ ഒരാഴ്ചയ്ക്ക് മുമ്പോ മകളും പോകുന്നു. മുഖ്യമന്ത്രി ഓസ്‌ട്രേലിയയിലേക്ക് പോകുന്നു, ഒരാഴ്ചയ്ക്ക് മുമ്പോ ഒരാഴ്ചയ്ക്ക് ശേഷമോ വീണയും അവിടെ എത്തുന്നു.

ഇത് വലിയൊരു സാമ്പത്തിക റാക്കറ്റാണ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയ കൊള്ളസംഘം. അതിന്റെ പങ്കാളികളാണ് മുഖ്യമന്ത്രിയും മകളും. മുഖ്യമന്ത്രിയുടെ ഭാര്യയെക്കുറിച്ച് സഹതാപമുണ്ട്. അവര്‍ ഇതൊന്നും അറിയുന്നില്ല. അവര്‍ ഇതില്‍ പങ്കാളിയാണെന്ന് ഞാന്‍ കരുതുന്നില്ല.

ഇത് പറയുന്നവരെയെല്ലാം ശരിപ്പെടുത്തി കളയാമെന്ന് വിചാരിക്കുന്നത് മര്യാദയാണോ. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ചാണ് എന്നെ വിളിച്ചുവരുത്തിയത്. രണ്ടുമണിക്കൂറോളമെടുത്ത് അവരോട് നാട്ടുകാര്യവും തമാശയുമെല്ലാം പറഞ്ഞു. അവര്‍ തമാശരൂപത്തില്‍ തന്നെ തെളിവെടുത്തു. ഞാന്‍ അവരോട് സഹകരിച്ചു. അവസാനം അവര്‍ക്ക് തന്നെ എല്ലാം മനസിലായി.ഞാനും സ്വപ്‌നയും ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സ്വപ്നയെ രണ്ട് തവണയേ കണ്ടിട്ടുള്ളൂ. അവരുമായി എന്ത് ഗൂഢാലോചന നടത്താനാണ്. ഒരു മുഖ്യമന്ത്രിയെ താഴെചാടിക്കാന്‍ അതിന്റെ ആവശ്യമുണ്ടോ.

ഏഴ് പ്രാവശ്യം എംഎല്‍എയായ ആളാണ് ഞാന്‍. ഒരു ഭരണകക്ഷിയുടെയും ആളായിട്ടില്ല. ഞാന്‍ ബഹുമാനത്തോടെ കണ്ടിരുന്നത് കെ.കരുണാകരനെയും വി.എസ്. അച്യുതാനന്ദനെയുമാണ്. അതല്ലാതെ ഏതെങ്കിലുമൊരു നേതാവിന്റെ പിറകെ നടക്കുന്ന ആളല്ല. ഞാന്‍ സ്വതന്ത്രനാണ്. 2016-ല്‍ എല്ലാ പാര്‍ട്ടികളും എതിര്‍ത്തിട്ടും പൂഞ്ഞാറിലെ ജനത എന്നെ ജയിപ്പിച്ചു. 2021-ല്‍ വര്‍ഗീയത പറഞ്ഞ് മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിച്ചാണ് എന്നെ പരാജയപ്പെടുത്തിയത്’. പി.സി. ജോര്‍ജ് പറഞ്ഞു.

 

Top