ഏഴര കൊല്ലത്തിനുള്ളില്‍ 57,500 കോടിയോളം രൂപയാണ് ക്ഷേമപെന്‍ഷനായി വിതരണം ചെയ്തിട്ടുള്ളത്: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോവുന്നതും അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതും മറ്റും കേരളം പോലുള്ള ഒരു പുരോഗമന സമൂഹത്തിനു ചേരുന്നതല്ലെന്നും അതിനു മുതിരുന്നവരോട് യാതൊരു ദാക്ഷിണ്യവും കാട്ടേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുതിര്‍ന്ന പൗരന്മാരുമായി തിരുവനന്തപുരത്ത് നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹിക പെന്‍ഷന്‍ നല്‍കുന്ന വിഷയത്തില്‍ കേന്ദ്ര വിഹിതം എത്ര, സംസ്ഥാന വിഹിതമെത്ര എന്നതിനെ പറ്റിയും മുഖ്യമന്ത്രി സംസാരിച്ചു.

കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ 57,500 കോടിയോളം രൂപയാണ് ക്ഷേമപെന്‍ഷനായി വിതരണം ചെയ്തിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ 23,000 കോടിയിലേറെ രൂപ ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇനങ്ങളിലായി ആകെ 55 ലക്ഷത്തോളം ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ എന്നിവ ലഭിക്കുന്ന 47,55,920 ഗുണഭോക്താക്കളില്‍ 6,88,329 പേര്‍ക്കു മാത്രമാണ് എന്‍.എസ്.എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്. ഇതിനായി പ്രതിവര്‍ഷം 232 കോടിയോളം രൂപ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടതുണ്ട്. അത് സമയാസമയത്ത് ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

ഇത്രയും പേരില്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുന്ന 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് 500 രൂപയും അതില്‍ താഴെയുള്ളവര്‍ക്ക് 200 രൂപയുമാണ് കേന്ദ്ര വിഹിതം. ഭിന്നശേഷി പെന്‍ഷനില്‍ 80 ശതമാനത്തിനു മുകളില്‍ പ്രശ്‌നമുള്ള 18 വയസ്സിനും അതിനു മുകളിലുമുള്ളവര്‍ക്ക് 300 രൂപയും വിധവ പെന്‍ഷനില്‍ 40 വയസ്സു മുതല്‍ 80 വയസ്സു വരെയുള്ളവര്‍ക്ക് 300 രൂപയുമാണ് കേന്ദ്ര വിഹിതം. ഇവര്‍ക്കെല്ലാം തന്നെ ഓരോ മാസവും ലഭിക്കുന്ന 1,600 രൂപയില്‍ ബാക്കിയുള്ള മുഴുവന്‍ തുകയും ചെലവഴിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

കേരളത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍ക്കാരുകളുടെ കാലത്താണ് അവ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുള്ളതെന്ന് കാണാം. 1980-ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ ഘട്ടത്തിലാണ് ആദ്യമായി ക്ഷേമ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്, കര്‍ഷക തൊഴിലാളികള്‍ക്ക് അന്ന് 2.94 ലക്ഷം, കര്‍ഷക തൊഴിലാളികള്‍ക്ക് 45 രൂപ വീതമാണ് പ്രതിമാസ പെന്‍ഷന്‍ അനുവദിച്ചത്. പിന്നീടത് പരിഷ്‌കരിച്ചത് 1987-ല്‍ നായനാര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴായിരുന്നു. 1995-ല്‍ എന്‍എസ്എപിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഏര്‍പ്പെടുത്തിയപ്പോള്‍ കേരളത്തില്‍ അധികാരത്തില്‍ ഇരുന്നത് യു ഡി എഫ് സര്‍ക്കാര്‍ ആയിരുന്നു. പക്ഷേ, ആ പെന്‍ഷന്‍ കേരളത്തിലെ വയോധികരുടെ കൈകളിലെത്താന്‍ 1996-ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരേണ്ടിവന്നു.

നമ്മുടെ നാട് പോലെ സാമൂഹിക പുരോഗതി കൈവരിച്ച നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല പെന്‍ഷന്‍ ലഭ്യമാക്കുന്നത്. കര്‍ഷകത്തൊഴിലാളികള്‍, നിരാശ്രയരായ വനിതകള്‍, ഭിന്നശേഷിക്കാര്‍, 60 കഴിഞ്ഞവര്‍ തുടങ്ങി വിവിധ വിഭാഗക്കാര്‍ക്കു ക്ഷേമപെന്‍ഷനുകള്‍ ലഭ്യമാക്കുന്നുണ്ട്. സാമൂഹ്യസുരക്ഷ സര്‍ക്കാരുകളുടെ ഉത്തരവാദിത്തമല്ലാതെ മാറിക്കൊണ്ടിരിക്കുന്ന ഈ നവ ഉദാരവല്‍ക്കരണ കാലഘട്ടത്തിലും പരിമിതികള്‍ക്കിടയിലും അവയെല്ലാം വിതരണം ചെയ്തുകൊണ്ട് പൊതുവായി ജനക്ഷേമം ഉറപ്പിച്ചു മുന്നോട്ടുപോകാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഭാഗമായിരുന്നുകൊണ്ട് സേവന കാലയളവ് മുഴുവന്‍ നാടിന്റെ പുരോഗതിക്കായി വിനിയോഗിച്ചിട്ടുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടതു മാത്രമല്ല ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്. ഈ കാഴ്ചപ്പാടോടെയാണ് മെഡിസെപ് പദ്ധതിയില്‍ പെന്‍ഷനേഴ്‌സിന് പൂര്‍ണ്ണ അംഗത്വം ഉറപ്പുവരുത്തിയത്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി 42 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ്. കഴിഞ്ഞ 2 വര്‍ഷം 3,200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ഇതുവഴി ലഭ്യമാക്കിയത്. ഇതിന്റെ 10 ശതമാനം മാത്രമാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ വിവിധതരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ഒട്ടേറെ പദ്ധതികള്‍ എ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച ഘട്ടത്തില്‍ സാമൂഹിക അടുക്കളകള്‍ക്കു സഹായം നല്‍കിയും കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയും നിങ്ങളൊക്കെ നാടിനൊപ്പം നിന്നിട്ടുണ്ട്. പ്രളയദുരിതഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനേഴരക്കോടി രൂപയാണ് പെന്‍ഷന്‍കാര്‍ സംഭാവന ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2025 ആകുമ്പോഴേക്കും ലോകത്തെ വയോജനങ്ങളുടെ എണ്ണം 100 കോടി കടക്കും. അതുകൊണ്ടുതന്നെ അവരുടെ പരിചരണത്തിനും ക്ഷേമത്തിനും വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് വയോജനങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളില്‍ ശക്തമായ നടപടി എടുക്കുന്നത്. പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചുപോവുന്നതും അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതും മറ്റും നമ്മുടേതു പോലുള്ള ഒരു പുരോഗമന സമൂഹത്തിനു ചേരുന്നതല്ല. അതിനു മുതിരുന്നവരോടു ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top