ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയില്ല; ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു

ബംഗളൂരു: ചിക്കന്‍ ഫ്രൈ ഉണ്ടാക്കാത്തതിന്റെ പേരില്‍ ബംഗളൂരുവില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. ബംഗളൂരു ചിക്കബനവരയിലാണ് നടുക്കുന്ന സംഭവം നടന്നത്.

മൃതദേഹം ആറ്റില്‍ കെട്ടിതാഴ്ത്തിയ ശേഷം ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാര്യ വീട്ടുകാര്‍ സംശയം ഉന്നയിച്ചതോടെ പൊലീസ് നടത്തിയ നീണ്ട ചോദ്യം ചെയ്യലിലിന് ഒടുവിലാണ് ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്.

ഇരുപത്തിയെട്ടുകാരി ഷിറിന്‍ ബാനുവിനെയാണ് ഭര്‍ത്താവ് മുബാറക് ബാഷ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ബംഗളൂരുവില്‍ കിടക്കയും തലയണയും വില്‍ക്കുന്ന കട നടത്തുകയായിരുന്നു ബാഷ. രാത്രി കഴിക്കാന്‍ ചപ്പാത്തിയും ചിക്കന്‍ ഫ്രൈയും ഉണ്ടാക്കണമെന്ന് ഭാര്യയെ ഫോണില്‍ വിളിച്ച് ബാഷ ആവശ്യപ്പെട്ടിരുന്നു. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. രാത്രി വീട്ടിലെത്തിയ ബാഷയോട്, കുട്ടികളിലൊരാള്‍ക്ക് പനിയായതിനാല്‍ ചിക്കന്‍ പാചകം ചെയ്യാനായില്ലെന്ന് ഷിറിന്‍ ബാനു അറിയിച്ചതോടെ തര്‍ക്കമായി.

വഴക്കിനൊടുവില്‍ അടുക്കളയിലുണ്ടായിരുന്ന തടികഷ്ണം കൊണ്ട് ഷിറിന്‍ ബാനുവിനെ ബാഷ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. കുട്ടികള്‍ ഈ സമയം ഉറക്കത്തിലായിരുന്നു. കുട്ടികളെ അറിയിക്കാതെ മൃതദേഹം പ്ലാസറ്റിക്ക് ചാക്കിലാക്കി അര്‍ധരാത്രി ബൈക്കില്‍ കെട്ടിവച്ച് കൊണ്ട് പോയ ബാഷ, സമീപത്തെ നദിയില്‍ കല്ലില്‍ കെട്ടിതാഴ്ത്തുകയായിരുന്നു.

ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് ഭാര്യവീട്ടുകാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് ബാഷയെ കൂടുതല്‍ ചോദ്യം ചെയ്യുന്നത്. സംശയം പ്രകടിപ്പിക്കാതെ ബാഷ ഒഴിഞ്ഞുമാറിയെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഷിറിന്‍ ബാനുവിന്റെ മൃതദേഹം ചിക്കബനവര നദിയില്‍ നിന്ന് കണ്ടെത്തി.

Top