മക്കളെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്തു; ഭര്‍ത്താവിന്റെ കാമുകിയുടെ ഭീഷണിമൂലമെന്ന് കുറ്റപത്രം

ആലപ്പുഴ: രണ്ടു മക്കളെക്കൊന്നശേഷം പോലീസുകാരന്റെ ഭാര്യ ആത്മഹത്യചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഒന്നില്‍ കഴിഞ്ഞദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റിലെ സി.പി.ഒ. റെനീസിന്റെ ഭാര്യ നജ്‌ല (27), മകന്‍ ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരാണ് മരിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് റെനീസിനെതിരേ ചുമത്തിയിരിക്കുന്നത്.

2022 മേയ് 10-നാണ് നജ്‌ലയും കുട്ടികളും മരിച്ചത്. ടിപ്പുസുല്‍ത്താന്റെ കഴുത്തില്‍ ഷാള്‍മുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്നശേഷം നജ്‌ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു..അന്നു രാത്രി ഡ്യൂട്ടിയിലായിരുന്നു റെനീസ്. ഇയാളുടെ കാമുകി ഷഹാനയും (24) അറസ്റ്റിലായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.റെനീസിനെ കല്യാണം കഴിക്കാന്‍ കാമുകി സമ്മര്‍ദം ചെലുത്തിയിരുന്നു. ഇക്കാര്യംപറഞ്ഞ് മേയ് 10-നും ഷഹാന പോലീസ് ക്വാര്‍ട്ടേഴ്‌സിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഷഹാനയുടെ നീക്കങ്ങള്‍ക്കു റെനീസിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.

ഷഹാനയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്റെ പേരില്‍ നജ്‌ലയെ റെനീസ് മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. നജ്ലയുടെ ബന്ധുക്കളില്‍ ആരുമായും ഒരു ബന്ധവും റെനീസ് അനുവദിച്ചിരുന്നില്ല. അമ്മയോട് മാത്രമായിരുന്നു ഫോണില്‍ പോലും സംസാരിക്കാന്‍ അനുമതി. സുഖവിവരങ്ങള്‍ തിരക്കുകയെന്നതിലപ്പുറം മറ്റൊന്നും അനുവദിച്ചിരുന്നില്ലെന്ന് നജ്ലയുടെ സഹോദരി നഫ്ല പറയുന്നു. മറ്റ് ബന്ധുക്കള്‍ ആരെങ്കിലും നഫ്ലയെ വിളിച്ചാല്‍ അതിന്റെ പേരിലും പ്രശനമുണ്ടാക്കുന്നത് പതിവായിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുന്‍പത്തെ ദിവസം അമ്മ വിളിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുകയാണെന്നും തിരിച്ച് വിളിക്കാമെന്നും പറഞ്ഞുവെങ്കിലും അതുണ്ടായില്ല. മകള്‍ തിരിച്ച് വിളിക്കാത്തത് കൊണ്ട് അമ്മ വീണ്ടും വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ വട്ടപ്പള്ളി സ്വദേശിയായ റെനീസുമായി പത്ത് വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നാണ് വിവരം.

റെനീസിനെ വിവാഹംകഴിക്കാന്‍ ഷഹാന സമ്മര്‍ദം ചെലുത്തിയിരുന്നതായി പോലീസ് പറഞ്ഞു. അതിനായി ആത്മഹത്യചെയ്ത നജ്ലയും മക്കളും ഒഴിഞ്ഞുനല്‍കണമെന്നതായിരുന്നു ഇവരുടെയാവശ്യം. ഇല്ലെങ്കില്‍, റെനീസിന്റെ ഭാര്യയായി ക്വാര്‍ട്ടേഴ്‌സില്‍ വന്നു താമസിക്കുമെന്ന് നജ്‌ലയെ ഭീഷണിപ്പെടുത്തി. നജ്ല ആത്മഹത്യചെയ്ത ദിവസവും ഷഹാന ക്വാര്‍ട്ടേഴ്‌സിലെത്തി ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഇതു നജ്‌ലയെ കടുത്ത മാനസികസംഘര്‍ഷത്തിലും ദുഃഖത്തിലുമാഴ്ത്തിയതായി പോലീസ് പറഞ്ഞു.

Top