കോവിഡിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യം: പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

ഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടുകയാണെന്നും, ജാഗ്രത പുലർത്തേണ്ട സാഹചര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളി അവസാനിച്ചിട്ടില്ല. ജനങ്ങൾ കോവിഡിനെതിരെ എല്ലാ മുൻകരുതലും തുടർന്നും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. യൂറോപ്പ് അടക്കമുള്ള മറ്റു രാജ്യങ്ങളെ വെച്ചു നോക്കുമ്പോൾ രാജ്യത്തെ സ്ഥിതി ആശങ്കാജനകമല്ല. പക്ഷെ വെല്ലുവിളി അവസാനിച്ചു എന്നു കരുതേണ്ടതില്ല. ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും യോജിച്ച് പ്രവർത്തിക്കണം. ഒമൈക്രോണിന്റെ ഉപവകഭേദങ്ങൾ വെല്ലുവിളിയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഇതിന്റെ പ്രതിഫലനം ദൃശ്യമാണ്. രാജ്യത്തെ 96 ശതമാനം മുതിർന്നവരും ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണ്. 85 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചവരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കുട്ടികൾക്കുള്ള വാക്‌സിനേഷൻ എത്രയും വേഗം പൂർത്തിയാക്കണം. അതിനായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് വാക്‌സിനേഷൻ യജ്ഞങ്ങൾ സംഘടിപ്പിക്കണം. ആശുപത്രികളുടെ സുരക്ഷാ ഓഡിറ്റ് നടത്താനും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഉഷ്ണതരംഗത്തെത്തുടർന്ന് ആശുപത്രികളിൽ തീപിടുത്തം തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം.

Top