ഓഖി നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും.

ഓഖി ദുരന്തം നാശം വിതച്ച കേരളത്തിെന്റ തീരപ്രദേശങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്.

മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേന്ദ്രസംഘം ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തും.

ഓരോ ജില്ലകളിലും സംഘത്തോടൊപ്പം അതാത് ജില്ലാ കളക്ടര്‍മാരുമുണ്ടാകും.

സന്ദര്‍ശനത്തിന് ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക.

നാലു ദിവസം സംഘം സംസ്ഥാനത്തെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും.

അതേസമയം, കേന്ദ്രസഹായം അടിയന്തിരമായി വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട് .

7340 കോടി രൂപയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്. പുനരധിവാസ പാക്കേജ് അടക്കമുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന കേന്ദ്രത്തി ന്റെ ഉറപ്പിന് പിന്നാലെയാണ് വിദഗ്ധസംഘം എത്തുന്നത്.

നഷ്ടപ്പെട്ടതും കേടുപാട് പറ്റിയതുമായ ബോട്ടുകളുടെ കണക്ക്,തകര്‍ന്ന വീടുകള്‍,നഷ്ടപ്പെട്ട് പോയ മത്സ്യബന്ധന ഉപകരണങ്ങള്‍, തകര്‍ന്ന റോഡുകള്‍ തുടങ്ങി ഓഖിയുമായി ബന്ധപ്പെട്ട എല്ലാ നാശനഷ്ടങ്ങളും സംഘം വിലയിരുത്തും.

സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തില്‍ പ്രത്യേകപാക്കേജ് പ്രഖ്യാപിക്കുന്നത്.

Top