കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ച സജീവമാക്കി ബിജെപി കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ച സജീവമാക്കി ബിജെപി കേന്ദ്രനേതൃത്വം.

അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെ എട്ടു കേന്ദ്രമന്ത്രിമാരുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കൂടിക്കാഴ്ച നടത്തി.

ബിജെപി ദേശീയ സംഘടനാ സെക്രട്ടറി രാം ലാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കേന്ദ്രമന്ത്രിസഭയില്‍ സമഗ്ര അഴിച്ചുപണി നടത്തുമെന്ന സൂചനകളാണ് ബിജെപി കേന്ദ്രനേതൃത്വം ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്.

മുതിര്‍ന്ന മന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, നിര്‍മലാ സീതാരാമന്‍, പ്രകാശ് ജാവദേക്കര്‍, ജെ.പി.നഡ്ഢ ഉള്‍പ്പെടെയുള്ള മന്ത്രമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

പുനഃസംഘടന നടത്തുമ്പോള്‍ ഏതൊക്കെ വകുപ്പുകളിലാണ്, ആരെയൊക്കയാണ് മാറ്റം വരുത്തേണ്ടത് എന്നകാര്യമാണ് യോഗത്തിന്റെ മുഖ്യ അജണ്ടയായി നിശ്ചയിച്ചിരിക്കുന്നത്.

മിക്ക വകുപ്പുകളിലും ആഴത്തിലുള്ള ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. ചില വകുപ്പുകളില്‍ സ്വതന്ത്ര ചുമതല നല്‍കേണ്ടതുണ്ട്, പ്രത്യേകിച്ചും പ്രതിരോധ വകുപ്പില്‍ ആരെയാണ് സ്വതന്ത്ര ചുമതലയോടെ നിയമിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.

അരുണ്‍ ജയ്റ്റ്‌ലിയെ ഈ വകുപ്പില്‍നിന്നു മാറ്റണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. മനോഹര്‍ പരീക്കര്‍ ഗോവ നിയമസഭയിലേക്കു മല്‍സരിക്കാന്‍ വേണ്ടി പ്രതിരോധ വകുപ്പ് ഒഴിഞ്ഞപ്പോള്‍ അരുണ്‍ ജയ്റ്റ്‌ലിക്കാണ് ഇതിന്റെ ചുമതല നല്‍കിയത്.

ഗുജറാത്ത്, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ചുമതലയേല്‍പ്പിച്ചിരിക്കുന്നത് അരുണ്‍ ജയ്റ്റ്‌ലിയെയാണ്. പ്രകാശ് ജാവദേക്കറിനാണ് കര്‍ണാടകയുടെ ചുമതല.

Top