സമൂഹ മാധ്യമങ്ങൾക്കായി കേന്ദ്രസർക്കാർ ചിലവിടുന്നത് രണ്ട് കോടി രൂപ !

ന്യൂഡൽഹി: സോഷ്യൽ മീഡിയകളിലൂടെ ജനപ്രതിനിധികൾ ജനങ്ങളോട് സംസാരിക്കുന്നതും,ഇടപെടുന്നതും എല്ലാം കേന്ദ്ര സർക്കാരിന്റെ ഭരണ പരിഷ്‌കരണ നടപടികളിൽ ഒന്നാണ്.

ജനങ്ങളും ജനപ്രതിനിധികളുമായുള്ള ഇടപെടലില്‍ പ്രൊഫഷണല്‍ സമീപനം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ പ്രൊഫഷണല്‍ ഏജന്‍സികളാണ് കൈകാര്യം ചെയ്യുന്നത്.

ഈ കാര്യങ്ങള്‍ക്ക് പ്രതിവര്‍ഷം രണ്ട് കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്. എല്ലാ വകുപ്പുകള്‍ക്കും ട്വിറ്റര്‍ അക്കൗണ്ട് നിര്‍ബന്ധമാക്കുകയും ചെയ്തു.

56 കേന്ദ്ര വകുപ്പുകളുടെ സോഷ്യല്‍ മീഡിയ സാന്നിധ്യത്തെ കുറിച്ചും, സര്‍ക്കാര്‍ വകുപ്പുകളുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനു വേണ്ടി സ്വകാര്യ കണ്‍സള്‍ട്ടന്റുകളെയോ പ്രൊഫഷണല്‍ ഏജന്‍സികളെേേയാ നിയമിച്ചിട്ടുണ്ടോ എന്നും അറിയുന്നതിനായി വിവരാവകാശ നിയമ പ്രകാരം ഒരു ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ ലഭിച്ചത്.

ആര്‍ടിഐയില്‍ നിന്നുള്ള വിവരമനുസരിച്ച്, വിദേശ കാര്യ മന്ത്രാലയത്തിന്റെയും പ്രക്ഷേപണ, ടൂറിസം വകുപ്പിന്റെയും ഒഴികെയുള്ള കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകൾ 2014 മേയില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആരംഭിച്ചിട്ടുള്ളവയാണ്.

2016 മുതൽ ഏജന്‍സികളെയോ കണ്‍സള്‍ട്ടന്റുകളെയോ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ കൂടുതല്‍ പ്രൊഫഷണല്‍ സഹായം തേടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്.

ആഭ്യന്തരം, പ്രക്ഷേപണം, ഭക്ഷ്യ സംസ്ക്കരണം, വിനോദസഞ്ചാരം,ഭവനനിര്‍മാണം,നഗരകാര്യം, നിതി ആയോഗ്, കുടിവെള്ളം , ശുചിത്വം, വനിതാ-ശിശു ക്ഷേമം, പരിസ്ഥിതി, വനം, കാലാവസ്ഥ, ആയുഷ് തുടങ്ങിയവ മന്ത്രാലയങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്കായി പ്രൊഫഷണല്‍ സഹായം തേടി.

ഏഴ് കോടി രൂപയുടെ കരാറിലാണ് ഭവന-നഗരകാര്യ വകുപ്പ് ക്വണ്ടം എന്ന സ്ഥാപനത്തെ മുന്ന് വര്‍ഷത്തേക്ക് സോഷ്യല്‍മീഡിയ പ്രചാരണത്തിന് നിയമിച്ചിരിക്കുന്നത്.

പ്രക്ഷേപണ വകുപ്പും ബിഇസിഐഎല്ലുമായി രണ്ട് കോടി രൂപയുടെ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.

1.04 കോടി രൂപയ്ക്കാണ് ടൂറിസം വകുപ്പ് സ്റ്റാര്‍ക് കമ്യൂണിക്കേഷന്‍സിനെ നിയമിച്ചിരിക്കുന്നത്. യാപ് ഡിജിറ്റലുമായി 96 ലക്ഷത്തിന്റെ കരാര്‍ നിതി ആയോഗും ഒപ്പുവെച്ചിട്ടുണ്ട്. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു വേണ്ടിയാണിത്.

Top