സമൂഹമാധ്യമങ്ങളിലെ പരാതി കേൾക്കാൻ കമ്മിറ്റിയുമായി കേന്ദ്ര സർക്കാർ

ദില്ലി: സമൂഹമാധ്യമ ഉപയോക്താക്കളുടെ പരാതി കേൾക്കാൻ കമ്മിറ്റി രൂപികരിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചനയില്‍. സമൂഹമാധ്യമങ്ങളുടെ ഉള്ളടക്കത്തെയും മറ്റു പ്രശ്നങ്ങളെയും കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ ഉപയോക്താക്കൾക്ക് തന്നെ പരാതികൾ നൽകാനാകുന്ന സാഹചര്യം ഒരുക്കുകയാണ് ഉദ്ദേശം. ഇതിനാവശ്യമായ അപ്പീൽ കമ്മിറ്റികൾ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി അധികൃതർ വെളിപ്പെടുത്തി. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ്, 2021-ൽ മാറ്റങ്ങൾ വരുത്തിയാണ് പാനലുകൾ രൂപീകരിക്കുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉപയോക്തൃ പരാതികൾ 24 മണിക്കൂറിനുള്ളിൽ അംഗീകരിക്കാനും 15 ദിവസത്തിനുള്ളിൽ അവ പരിഹരിക്കാനും ഇവ സഹായിക്കും. പരാതികളിലെ ഉള്ളടക്കങ്ങളിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ മുതൽ നഗ്നത, വ്യാപാരമുദ്ര, പേറ്റന്റ് ലംഘനങ്ങൾ, തെറ്റായ വിവരങ്ങൾ, ആൾമാറാട്ടം, ഐക്യത്തിന് ഭീഷണിയുയർത്തുന്ന ഉള്ളടക്കം അഥവാ രാജ്യത്തിന്റെ അഖണ്ഡത എന്നിവയാണ് ഉൾപ്പെടുക.

സമൂഹമാധ്യമങ്ങളെക്കുറിച്ചുള്ള പരാതിയിയില്‍ സ്വീകരിച്ച നടപടിയില്‍ അതൃപ്തിയുള്ള ഏതൊരു വ്യക്തിക്കും 30 ദിവസത്തിനുള്ളിൽ അപ്പീൽ കമ്മിറ്റിക്ക് അപ്പീൽ നൽകാം. വ്യത്യസ്ത സമൂഹമാധ്യമങ്ങൾക്കൊപ്പം സമൂഹമാധ്യമ ആപ്പുകൾ, ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ന്യൂസ് അഗ്രഗേറ്ററുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവയ്‌ക്കായി 2021 ഫെബ്രുവരിയിൽ സർക്കാർ ഐടി നിയമങ്ങൾ (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) വിജ്ഞാപനം ചെയ്തിരുന്നു.

ഐടി നിയമങ്ങൾ 2021 വഴി പരിഹാര സംവിധാനം ലഭിച്ചിട്ടും, നിരവധി ഉപയോക്തൃ പരാതികളാണ് പരിഹരിക്കപ്പെടാതെ കിടക്കുന്നത്. ഇത് ഒരു അപ്പീൽ അധികാരപരിധി ചട്ടക്കൂട് നിർദ്ദേശിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. ഓരോ പരാതി അപ്പീൽ കമ്മിറ്റിയിലും ഒരു ചെയർപേഴ്‌സണും കേന്ദ്ര സർക്കാർ നിയമിക്കുന്ന രണ്ട് മുഴുവൻ സമയ അംഗങ്ങളും ഉൾപ്പെടും. അതിൽ ഒരാൾ എക്‌സ്-ഓഫീഷ്യോ അംഗവും മറ്റ് രണ്ട് സ്വതന്ത്ര അംഗങ്ങളും ആയിരിക്കും ഉള്ളത്. പരാതി അപ്പീൽ പാനൽ അപ്പീൽ വേഗത്തിൽ കൈകാര്യം ചെയ്യുകയും അപ്പീൽ സ്വീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അപ്പീലിന് പരിഹാരം കാണുന്ന തരത്തിലായിരിക്കും കമ്മിറ്റിയുടെ രൂപീകരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Top