രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ഭീകരവാദം, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ അടക്കമുള്ളവ ചര്‍ച്ച ചെയ്യാനാണ് യോഗം. മൂന്നു ദിവസത്തെ യോഗം നാളെ രാജസ്ഥാനിലെ ജയ്പൂരില്‍ ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളുടെയും ഡിജിപി മാരും ഐജിമാരും യോഗത്തില്‍ പങ്കെടുക്കും. മാവോയിസ്റ്റ് വിഷയവും യോഗത്തില്‍ ചര്‍ച്ചയാവും. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് വിഭാഗങ്ങളുടെ അന്തര്‍ സംസ്ഥാന സേവനത്തിലെ ഏകോപനവും ചര്‍ച്ചയാകും.

പുതിയ ബില്ലുകള്‍ പ്രകാരം ഒരു വ്യക്തി പരാതിപ്പെട്ടതിനു ശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്നു മുതല്‍ 14 ദിവസം വരെയേ പോലീസിന് എടുക്കാനാവൂ. മൂന്ന് മുതല്‍ ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍, പ്രാഥമിക അന്വേഷണം 14 ദിവസത്തിനകം പൂര്‍ത്തിയാക്കണം. കുറഞ്ഞ ശിക്ഷയുള്ള കേസുകളില്‍ മൂന്ന് ദിവസത്തിനകം എഫ്ഐആര്‍ ഫയല്‍ ചെയ്യണം. ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷയാണ് പുതിയ നിയമങ്ങള്‍ അനുസരിച്ച് ശിക്ഷ.1860ലെ ഇന്ത്യന്‍ ശിക്ഷാനിയമം, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം, 1872ലെ ഇന്ത്യന്‍ തെളിവ് നിയമം ഇവയ്ക്ക് പകരമായിട്ടാണ് പുതിയ നിയമനിര്‍മ്മാണം. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമങ്ങള്‍ രാജ്യത്തിന് പുതിയ സുരക്ഷാ സങ്കല്പവും, സമയബന്ധിത നീതി നിര്‍വഹണവും ലഭ്യമാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

പാര്‍ലമെന്റ് പാസാക്കിയ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. മൂന്ന് ബില്ലുകളിലും രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവയായിരുന്നു മൂന്ന് ബില്ലുകള്‍. ഐപിസി, സിആര്‍പിസി, തെളിവ് നിയമം എന്നിവയ്ക്ക് പകരമായിട്ടായിരുന്നു പുതിയ നിയമനിര്‍മാണം. രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനാണ് പുതിയ ബില്ലുകള്‍ കൊണ്ടുവന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.

Top