വ്യക്തിവിവര സംരക്ഷണ ബില്‍ കേന്ദ്രം പിന്‍വലിച്ചു

ഡല്‍ഹി: വ്യക്തിവിവര സംരക്ഷണ ബില്‍ (പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021) കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍നിന്ന് പിന്‍വലിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി (ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റി -ജെ.പി.സി. ) 81 ഭേദഗതികള്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ബില്‍ പിന്‍വലിച്ചത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം, വിവര സംരക്ഷണ അതോറിറ്റി (ഡാറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി ) സ്ഥാപിക്കല്‍ തുടങ്ങിയവയായിരുന്നു ബില്ലിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്ന ലക്ഷ്യങ്ങള്‍.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവാണ് ബില്‍ പിന്‍വലിക്കാനുള്ള പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയും ബില്‍ പിന്‍വലിക്കപ്പെടുകയുമായിരുന്നു.

2019 ഡിസംബര്‍ 11-നാണ് ബില്‍ സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. പൗരന്മാരുടെ മൗലികാവാകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ബില്ലിനെതിരേ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇത് പരിശോധനയ്ക്കും നിര്‍ദേശങ്ങള്‍ക്കുമായി സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 16-ന് സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വെക്കുകയും ചെയ്തിരുന്നു.

Top