ഭക്ഷ്യസുരക്ഷയുടെ പരിധിയിൽ വരുന്നവർക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുമെന്ന് കേന്ദ്രം

ദില്ലി: ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ വരുന്ന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യം പൂർണമായും സൗജന്യമാക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി വഴിയുള്ള പെൻഷൻ നിരക്ക് ഉയർത്താനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രി സഭായോഗത്തിൽ ധാരണയായി. കൊപ്രയുടെ താങ്ങുവിലയും കേന്ദ്ര സർക്കാർ ഉയർത്തി.

ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ എൺപത് കോടി ആളുകൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനുള്ള സുപ്രധാന തീരുമാനമാണ് കേന്ദ്ര മന്ത്രിസഭാ ഇന്ന് കൈക്കൊണ്ടത്. പ്രധാനമന്ത്രി ഗരീബ് കല്യാണ പദ്ധതി വഴി കൊവിഡ് ലോക്ഡൗൺ മുതൽ അഞ്ച് കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നൽകിയിരുന്നു. പദ്ധതി ഈ വർഷം ഡിസംബർ മുപ്പത്തിയൊന്നിന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷയുടെ കീഴിൽ വരുന്നവർക്ക് സൗജന്യമായി ഭക്ഷ്യധാന്യം നൽകാനുള്ള തീരുമാനം. നേരത്തെ സബ്സിഡി നിരക്കിലാണ് ഭക്ഷ്യധാന്യം വിതരണം ചെയ്തിരുന്നത്. ആകെ രണ്ട് ലക്ഷം കോടി രൂപ ഒരു വർഷം ഇതിനായി ചിലവാക്കും.

അതേസമയം, ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി വഴിയുള്ള പെൻഷൻ നിരക്ക് മൂന്ന് കൊല്ലത്തിന് ശേഷമാണ് ഉയർത്തുന്നത്. നിലവിൽ ഇരുപത് ലക്ഷത്തി അറുപതിനായിരം പേരാണ് പെൻഷന്റെ പരിധിയിൽ ഉണ്ടായിരുന്നത്. 2019ന് ശേഷം വിരമിച്ചവരേയും ഉൾപ്പെടുത്തിയതോടെ ഇത് ഇരുപത്തിയഞ്ച് ലക്ഷത്തി പതിമൂന്നായിരമായി ഉയരും. പെൻഷൻ കുടിശ്ശികയായ 23638 കോടി രൂപ നാല് ഗഡുക്കളായി നൽകും. ആകെ 8450കോടി രൂപയുടെ അധിക ബാധ്യത സർക്കാരിനുണ്ടാകും. മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് ഇരുന്നൂറ്റി എഴുപത് രൂപ കൂട്ടി പതിനായിരത്തി എണ്ണൂറ്റി അറുപതാക്കി, ഉണ്ടകൊപ്രയുടെ വില 750 കൂട്ടി 11750 ആക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

Top