കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു.

നിയന്ത്രണങ്ങളും മറ്റു നടപടികളും കര്‍ശനമായി നടപ്പാക്കുന്നത് വഴി ചില വടക്കുകിഴക്കന്‍ മേഖലകളിലൊഴികെ രാജ്യത്തുടനീളം കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ്കുമാര്‍ ഭല്ലയുടെ ഉത്തരവില്‍ പറയുന്നു.

‘വ്യാപനം കുറയുന്നുണ്ടെങ്കിലും സജീവമായ കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയിലാണെന്ന് അടിവരയിടുന്നു. അതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടത് പ്രധാനമാണ്. പ്രദേശിക സാഹചര്യങ്ങളും ആവശ്യകതകളും വിലയിരുത്തി ഘട്ടംഘട്ടമായി ഇളവ് നല്‍കുന്നത് സംസ്ഥാനങ്ങള്‍ക്ക് ആലോചിക്കാം’ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ സെക്രട്ടറിമാര്‍ക്ക് നല്‍കിയ ഉത്തരവില്‍ ഭല്ല വ്യക്തമാക്കി.

ഏപ്രില്‍ 29-ന് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണം. നിര്‍ദേശമനുസരിച്ചുള്ള ഓക്സിജന്‍ കിടക്കള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, താത്കാലിക ആശുപത്രികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

പുതിയ ഉത്തരവില്‍ ഏതെങ്കിലും പ്രത്യേക സംസ്ഥാനത്തോ പ്രദേശത്തോ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടില്ല. അതേ സമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലോ ആശുപത്രി ബെഡുകളുടെ വിനിയോഗം 60 ശതമാനത്തിന് മുകളിലോ ഉള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.

 

Top