പാലിയേക്കര അല്ലെങ്കിൽ പന്നിയങ്കര ടോൾ ബൂത്ത് അടച്ചുപൂട്ടുന്ന കാര്യം പരിഗണിനയിലെന്ന് കേന്ദ്രം

ദില്ലി: അറുപത് കിലോമീറ്റര്‍ ദൂരപരിധിയിൽ പ്രവര്‍ത്തിക്കുന്ന രണ്ട് ടോള്‍ ബൂത്തുകളിൽ ഒന്നിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്നും കേന്ദ്രം പറഞ്ഞു. ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനാണ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മറുപടി നൽകിയത്.

അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഈ നയത്തിൻ്റെ അടിസ്ഥാനത്തിലാണ് പാലിയേക്കര, പന്നിയങ്കര ടോൾ ബൂത്തുകളിൽ ഒന്നിൻ്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സാധ്യത തെളിയുന്നത്.

അതേസമയം നേമം ടെർമിനൽ പദ്ധതിയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ റെയിൽവേ ഒളിച്ചു കളി തുടരുകയാണ്. നേമം പദ്ധതിയെക്കുറിച്ച് ലോക്സഭയിൽ ആറ്റിങ്ങൽ എംപി അടൂര്‍ പ്രകാശ് നൽകിയ ചോദ്യത്തിലും പദ്ധതി ഉപേക്ഷിച്ചെന്നോ അല്ലെങ്കിൽ നടപ്പാക്കുമെന്നോ വ്യക്തമാക്കാൻ റെയിൽവേ മന്ത്രി തയ്യാറായില്ല.

പദ്ധതി വേണോയെന്നതിൽ പഠനം തുടരുകയാണെന്ന് അടൂര്‍ പ്രകാശിൻ്റെ ചോദ്യത്തിന് മറുപടിയായി റയിൽവേ മന്ത്രി പറഞ്ഞു. നേമം പദ്ധതിയുടെ ഡീറ്റൈൽ പ്രൊജക്ട് റിപ്പോര്‍ട്ട് റെയിൽവേ മന്ത്രാലയത്തിൻ്റെ പരിഗണനയ്ക്ക് എത്തിയിരുന്നു. എന്നാൽ ഡിപിആറിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. തിരുവനന്തപുരത്തെ ഗതാഗത തിരക്ക് അടക്കമുള്ള കാര്യങ്ങൾ റെയിൽവേ പരിശോധിച്ചെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.

Top