രാസവള സബ്‌സിഡി 140 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ലോക വിപണിയിലെ വിലക്കയറ്റം പരിഹരിക്കുന്നതിന് വേണ്ടി രാസവള സബ്‌സിഡി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 140 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതതല യോഗത്തില്‍ ഈ തീരുമാനം കൈക്കൊണ്ടത്. ഒരു ബാഗ് ഡി അമോണിയം ഫോസ്‌ഫേറ്റ് രാസവളത്തിന് ഇനി മുതല്‍ 500 രൂപയില്‍നിന്നും 1,200 രൂപ സബ്‌സിഡിയായി ലഭിക്കും.

അതുപ്രകാരം ഒരു ബാഗ് ഡിഎപിക്ക് ഇനി മുതല്‍ 2,400 രൂപയ്ക്ക് പകരം 1,200 രൂപയാവും സബ്‌സിഡി നിരക്കിലുള്ള വില.രാസവളത്തിന്റെ ആഗോളതലത്തിലുണ്ടായ വിലക്കയറ്റമാണ് ഒരു ബാഡ് ഡിഎപിക്ക് 2,400 രൂപയായി വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞവര്‍ഷം ഇത് 1,200 രൂപയായിരുന്നു. സബ്‌സിഡി നല്‍കി അതേ വിലയ്ക്കുതന്നെ രാസവളം നല്‍കാനാണ് പുതിയ തീരുമാനം.

രാസവള സബ്‌സിഡി നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാരിന് 14,775 കോടി രൂപ അധികമായി ചെലവഴിക്കേണ്ടിവരും. 95,000 കോടി രൂപയാണ് മൊത്തം ചെലവ്. അന്താരാഷ്ട്ര വിലക്കയറ്റമുണ്ടായിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പഴയ നിരക്കില്‍ വളം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കര്‍ഷകരുടെ ക്ഷേമമാണ് സര്‍ക്കാറിന്റെ ശ്രമങ്ങളില്‍ പ്രധാനമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

Top