സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ വിദേശ ഫണ്ടിനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി

ന്യൂഡല്‍ഹി: പ്രമുഖ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ (സിപിആര്‍ ) വിദേശ ഫണ്ടിനുള്ള ലൈസന്‍സ് (എഫ്.സി.ആര്‍.എ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഇവരുടെ വിദേശവിനിമയ ലൈസന്‍സ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് റദ്ദാക്കല്‍ നടപടി. ജനുവരി പത്തിനാണ് ലൈസന്‍സ് റദ്ദാക്കിയുള്ള ഉത്തരവ് സിആര്‍പിക്ക് ലഭിച്ചതെന്നാണ് വിവരം.

2022 സെപ്റ്റംബറില്‍ ആദായനികുതി വകുപ്പ് സിപിആര്‍ ഓഫീസുകളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ 2023 ഫെബ്രുവരിയിലാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്നതും പ്രശസ്തവുമായ നയ ഗവേഷക സ്ഥാപനത്തിനെതിരായ കേന്ദ്ര നീക്കത്തിനെതിരെ വിവിധ ഗവേഷകരും അക്കാദമിക് വിദഗ്ദ്ധരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ മകളായ യാമിനി അയ്യരാണ് സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവും.അനുവദിച്ച വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ സിപിആര്‍ അതിന്റെ വിദേശ ഫണ്ട് ഉപയോഗിച്ചുവെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം സസ്പെന്‍ഷന്‍ നടപടിയില്‍ ആരോപിച്ചിരുന്നത്.

Top