ഡൽഹി: മണിപ്പൂരില്‍ രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത കേസ് 53 അംഗ സിബിഐ സംഘം അന്വേഷിക്കും. ജൂലായ് 29 നാണ് കേസ് സിബിഐക്ക് കൈമാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടപടി. അന്വേഷണ സംഘത്തില്‍ രണ്ട് വനിതാ ഡിഐജിമാരും ഉണ്ടാകും. ലൗലി കട്യാര്‍, നിര്‍മ്മലാ ദേവി എന്നിവരാണ് സംഘത്തിലെ വനിത ഉദ്യോഗസ്ഥര്‍.
വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നടന്ന ആറ് അക്രമ സംഭവങ്ങളും ആയുധപ്പുരകളില്‍ നിന്ന് ആയുധങ്ങള്‍ മോഷ്ടിച്ചതും നിലവില്‍ സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. മെയ് നാലിന് ആണ് രണ്ടു കുക്കി സ്ത്രീകളെ പൊലീസ് സ്റ്റേഷനില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് രാജ്യത്താകെ നടന്നത്.