മദ്യലഹരിയില്‍ മകളെ കൊലപ്പെടുത്തിയ കേസ്; ജാമ്യാപേക്ഷ തള്ളി കോടതി

മാവേലിക്കര: മദ്യലഹരിയില്‍ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആറു വയസ്സുകാരിയായ മകള്‍ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ മഹേഷ്(38) സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മഹേഷിനു വേണ്ടി അഡ്വ. ജേക്കബ് ഉമ്മനാണ് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രിയ റെയ്ച്ച എബ്രഹാം ഹാജരായി. കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലെന്നും സാഹചര്യ തെളിവുകള്‍ മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പ്രതി മകളെ വെട്ടി കൊലപ്പെടുത്തിയതിനൊപ്പം സ്വന്തം അമ്മയെയും ആക്രമിച്ചു എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ബുധനാഴ്ച ഏഴരയോടെയാണ് മഹേഷ് തന്റെ മകളായ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്നെത്തി മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കും വെട്ടേറ്റു.

 

Top