ഷൂട്ടിങ്ങിനിടക്ക് അഭിനേതാവിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് മരിച്ച കേസ് ; ഹന്ന ഗുട്ടീരസ് കുറ്റക്കാരിയെന്ന് കോടതി

സിനിമാ ഷൂട്ടിങ്ങിനിടക്ക് അഭിനേതാവിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് മരിച്ച കേസില്‍ ആര്‍മറായ ഹന്ന ഗുട്ടീരസ്- റീഡ് കുറ്റക്കാരിയാണെന്ന് വിധിച്ച് കോടതി. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഹന്ന കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്.

2021-ല്‍ ‘റസ്റ്റ്’ എന്ന വെസ്റ്റേണ്‍ സിനിമയുടെ ചിത്രീകരണത്തിടയില്‍ നടന്‍ അലക് ബാള്‍ഡ്വിന്നിന്റെ കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നു. സംഭവത്തില്‍ ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് മരിക്കുകയും സംവിധായകന്‍ ജോയല്‍ സോസയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ചിത്രീകരണത്തിനായി ആയുധങ്ങള്‍ ഉപയോഗിക്കുമ്പോഴുള്ള പ്രോട്ടോക്കോളുകള്‍ ഹന്ന പാലിച്ചില്ലെന്നും അതിനാലാണ് അപകടമുണ്ടായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഹന്ന നിരപരാധിയാണെന്നും ബലിയാടാക്കുകയായിരുന്നുവെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ അറിയിച്ചത്. തിരക്കഥയിലില്ലാതെ ഭാഗമാണ് നടന്‍ റിഹേഴ്സല്‍ ചെയ്തത് എന്നും ഹന്നയ്ക്ക് ഇത് അറിയില്ലായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. പ്രോസിക്യൂഷന്റെ വാദം ശരിവെച്ച കോടതി ഹന്ന കുറ്റക്കാരിയാണെന്ന് വിധിച്ചു. ഹന്നയ്ക്ക് 18 മാസത്തെ ജയില്‍ ശിക്ഷയും 5000 ഡോളര്‍ പിഴയും ലഭിക്കും. ബാള്‍ഡ്വിന്റെ വിചാരണ ജൂലൈ മാസത്തിലാണ് നടക്കുക.

Top