കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണയറിയിച്ചതായി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിലെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന് വലിയ കടല്‍തീരമുളളതിനാല്‍ ജലഗതാഗത മേഖലയില്‍ സംസ്ഥാനത്തിനുളള സാദ്ധ്യതയെ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വികസന പദ്ധതികളായ സില്‍വല്‍ ലൈന്‍ പദ്ധതി, സെമി ഹൈസ്പീഡ് പദ്ധതി എന്നിവ ചര്‍ച്ച ചെയ്തു.

കേരളത്തിന്റെ ദീര്‍ഘകാലമായുളള പ്രധാന ആവശ്യമായ എയിംസ് പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ആരോഗ്യപരമായാണ് ഇതേക്കുറിച്ച് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖലയെ കുറിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ച് സംസാരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ ഗെയില്‍ പൈപ്പ് ലൈന്‍ മുടങ്ങി കിടക്കുന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആ പദ്ധതി പൂര്‍ത്തിയായ കാര്യം ഇക്കുറി ഞാന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അദ്ദേഹം അഭിനന്ദനം അറിയിച്ചു. കേരളത്തില്‍ അധികാര തുടര്‍ച്ച നേടിയ എല്‍ഡിഎഫ് സര്‍ക്കാരിനെ അദ്ദേഹം അനുമോദിച്ചു. കേരളത്തിന്റെ വികസനത്തിനായി എന്ത് സഹായവും നല്‍കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. വികസനകാര്യങ്ങളില്‍ ഏകതാ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.

ആരോഗ്യ മേഖലയില്‍ കേരളത്തിലെ കൊവിഡ് പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ സാമ്പത്തിക സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വാക്‌സിന്‍ പാഴാക്കാത്ത സംസ്ഥാനം എന്ന നിലയില്‍ മതിയായ പരിഗണന വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. 60 ലക്ഷം ഡോസ് വാക്‌സിന്‍ ഈ മാസം വേണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top